പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക്; ജപ്പാന്‍ കൊന്നൊടുക്കിയത് 30 ലക്ഷം വളർത്തുപക്ഷികളെ
ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലാണ് രോഗം കണ്ടെത്തിയത്. അതീവജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.
ടോക്കിയോ: പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിൽ പടരുന്നു. ജപ്പാനിൽ മുപ്പതുലക്ഷം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്. ഏഷ്യയിലും യൂറോപ്പിലും രോഗം പടരുകയാണ്. രോഗം സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലാണ് രോഗം കണ്ടെത്തിയത്. അതീവജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.
അതേസമയം, പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാൽപ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയിൽ 20000ത്തോളംപക്ഷികളെ നിർമ്മാർജ്ജനം ചെയ്തു.
ശേഷിക്കുന്ന 15,000ഓളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നുണ്ട്. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കം നടപടികൾ സർക്കാർ വേഗത്തിൽ കൈക്കൊള്ളണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.