റോഡില്‍ പെട്ടെന്ന് സ്ഫോടനം, തീയും പുകയും; ഉക്രെയ്മനില്‍ നിന്നുള്ള ഭയാനകമായ ദൃശ്യം
ഡിനിപ്രോയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 15 വയസുകാരി ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റതായി ഉക്രെയ്‌നിലെ ആദ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ഡിജെപ്പറും വീഡിയോ പങ്കിട്ട് സൂചിപ്പിച്ചു.
കീവ്: റഷ്യന്‍ മിസൈൽ ആക്രമണത്തിന്‍റെ ഉക്രെയ്മനില്‍ നിന്നുള്ള ഭയാനകമായ ദൃശ്യം വൈറലാകുന്നു. ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. റഷ്യയുടെ ക്രൂയിസ് മിസൈല്‍ ഉക്രേനിയൻ ഭൂതല-വിമാന മിസൈൽ ഉക്രെയിന്‍ തലസ്ഥാനമായ കീവിന് മുകളില്‍ തടഞ്ഞ അതേ ദിവസമാണ് ഈ വീഡിയോ പുറത്തുവരുന്നത്.
ഒരു വാഹനത്തിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇവ. മിസൈൽ വരുന്ന ഇരമ്പല്‍ കാറിനുള്ളിലെ സംഗീതത്തെ തടസ്സപ്പെടുത്തുന്നതാണ് ദൃശ്യത്തില്‍ ആദ്യം ഉള്ളത്. മിസൈൽ ആക്രമണത്തില്‍ റോഡില്‍ വലിയ പൊട്ടിത്തെറിയും തീയും പുകയും രൂപപ്പെടുന്നത് കാണാം. ഉടന്‍ തന്നെ അവിടെനിന്നും കാര്‍ രക്ഷപ്പെടാൻ മറ്റൊരു വഴി ഓടിച്ചുപോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.
"ഡിനിപ്രോ നഗരത്തിലാണ് സംഭവം എന്ന് ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം പങ്കിട്ട വീഡിയോ സൂചിപ്പിക്കുന്നു. തീവ്രവാദികൾ ഇപ്പോഴും ശിക്ഷിക്കപ്പെടുന്നില്ല. ഞങ്ങൾ നീതി നടപ്പാക്കും. ഞങ്ങൾ അന്താരാഷ്ട്ര ക്രമം സംരക്ഷിക്കും," ഉക്രെയ്ൻ പ്രതിരോധ മന്ത്രാലയം വീഡിയോയ്ക്ക് അടിക്കുറിപ്പില്‍ പറയുന്നു.
ഡിനിപ്രോയിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 15 വയസുകാരി ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റതായി ഉക്രെയ്‌നിലെ ആദ്യ വിദേശകാര്യ ഉപമന്ത്രി എമിൻ ഡിജെപ്പറും വീഡിയോ പങ്കിട്ട് സൂചിപ്പിച്ചു.
ഇന്ന് ഉക്രെയ്നിലുടനീളം പുതിയ റഷ്യൻ ആക്രമണങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശീതകാലം ആരംഭിക്കുകയും താപനില കുറയുകയും ചെയ്യുന്നതിനാൽ രാജ്യത്തിന്‍റെ ഊർജ്ജ അടിസ്ഥാന സൌകര്യങ്ങള്‍ തകരാറിലാക്കാനാണ് റഷ്യ ശ്രമിക്കുന്നത് എന്നാണ് ഉക്രെയിന്‍ ആരോപണം.
രണ്ട് റഷ്യന്‍ ക്രൂയിസ് മിസൈലുകൾ കീവിന് മുകളിലൂടെ വെടിവച്ചിട്ടെങ്കിലും ആളപായത്തെയും നാശനഷ്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും വ്യക്തമല്ലെന്നാണ് കീവിലെ പ്രാദേശിക ഭരണകൂടം അറിയിച്ചത്.