പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺക്വയിൽ സമാധാന സമിതി അംഗത്തിന്റെ വിവാഹ വീട്ടിൽ നടന്ന ചാവേർ സ്ഫോടനത്തിൽ സമാധാന സമിതി നേതാവടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഈ മേഖലയിൽ സമാധാന സമിതി അംഗങ്ങൾക്കെതിരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിത്.

ഖൈബർ പഖ്‌തൂൺക്വ: പാകിസ്‌താനിൽ വിവാഹ വീട്ടിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, പത്ത് പേർക്ക് പരിക്കേറ്റു. ഖൈബർ പഖ്‌തൂൺക്വ പ്രവിശ്യയിൽ സമാധാന സമിതി അംഗം നൂർ ആലം മെഹ്സൂദിന്റെ വീട്ടിലാണ് ചാവേർ ബോംബ് സ്ഫോടനം നടന്നത്. അതിഥികൾ നൃത്തം ചെയ്തുകൊണ്ടിരിക്കെയാണ് സ്ഫോടനം നടന്നത്. വീട് തകർന്ന് മേൽക്കൂര നിലംപൊത്തിയതിനാൽ ഇവിടെ രക്ഷാപ്രവർത്തനം ദുഷ്കരമെന്നാണ് ലഭിക്കുന്ന വിവരം.

അഞ്ച് മൃതദേഹങ്ങളും പരിക്കേറ്റ 10 പേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. സമാധാന സമിതി നേതാവ് വഹീദുള്ള മെഹ്സൂദ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് പറയുന്നു. ഈ മേഖലയിൽ ഈ മാസം ആദ്യം നടന്ന മറ്റൊരു ആക്രമണത്തിൽ സമാധാന സമിതിയിലെ നാല് അംഗങ്ങളെ ആയുധധാരികളായ അക്രമികൾ കൊലപ്പെടുത്തിയിരുന്നു. അതിനും മുൻപ് നവംബറിൽ സമാധാന സമിതി ഓഫീസ് ആക്രമിച്ച് ഏഴ് പേരെ അക്രമി സംഘം വധിച്ചിരുന്നു.