ബ്രിട്ടനിൽ തെരേസ മേയുടെ പിൻഗാമിക്കായി ചർച്ചകൾ സജീവം
ബ്രക്സിറ്റ് കരാർ പാർലമെന്റിൽ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ പാർട്ടിയും കൈവിട്ടതോടെയാണ് തെരേസ മേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വന്നത്
ബ്രിട്ടനിൽ തെരേസ മേയുടെ പിൻഗാമിക്കായി ചർച്ചകൾ സജീവമായി തുടരുന്നു. കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ 15 പേരാണ് ഉള്ളത്. മൂന്ന് വർഷം മുന്പ് ബ്രെക്സിറ്റ് നടപ്പാക്കുകയെന്ന ദൗത്യമേറ്റെടുത്ത തെരേസാ മേയ്ക്ക് ഒടുവിൽ കണ്ണീരോടെയാണ് മടങ്ങേണ്ടി വന്നത്. ബ്രക്സിറ്റ് കരാർ പാർലമെന്റിൽ മൂന്ന് തവണ വോട്ടിനിട്ട് പരാജയപ്പെട്ടതോടെ തെരേസ മേയുടെ രാജി ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു.
കരാർ വ്യവസ്ഥകൾ സ്വന്തം പാർട്ടിയിൽ നിന്നുള്ളവർ പോലും അംഗീകരിക്കാതെ വന്നത് മേയ്ക്ക് തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ് രാജി വച്ചിരുന്നു. രാജി വക്കുന്നില്ലെങ്കില്‍ സ്വന്തം പാര്‍ടിയിലെ നിയമം ഭേദഗതി ചെയ്തു തെരേസ മേയ് നെ പാര്‍ടി നേതൃ സ്ഥാനത്തു നിന്നും പുറത്താക്കാനും രണ്ടുദിവസം മുമ്പ് ചേര്‍ന്ന എംപി മാരുടെ യോഗം തീരുമാനിച്ചിരുന്നു.
ഈ തീരുമാനം കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രായ്ടി തെരേസ മേയെ കണ്ടു ഇന്നലെ രാവിലെ അറിയിച്ചതോടെയാണ് മെയ് രാജി പ്രഖ്യാപനം നടത്തിയത്. ജൂൺ 7ന് സ്ഥാനമൊഴിയുമെന്ന് തെരേസ മേ അറിയിച്ചു. കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ കാവൽ പ്രധാനമന്ത്രിയായി തുടരും. ഏറെ വികാരപരമായിരുന്നു മേയുടെ രാജി പ്രഖ്യാപനം. ബ്രെക്സിറ്റ് ഹിതപരിശധനാഫലത്തോട് നീതി പുലർത്താൻ പരമാവധി ശ്രമിച്ചുവെന്നും എന്നിട്ടും കരാറുണ്ടാക്കാൻ പറ്റാത്തതിൽ ദു:ഖമുണ്ടെന്നും മേ പറഞ്ഞു