കൊവിഡ് 19: കാൻ ഫിലിം ഫെസ്റ്റിവൽ പാലസ് ഭവനരഹിതർക്ക് അഭയമാകും
മെയ് 12 നും 23 നും ഇടയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഫെസ്റ്റിവൽ ജൂണിലോ ജൂലൈയിലോ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
ഫ്രാൻസ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാൻ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന പാലസ് ഇനി ഭവനരഹിതർക്ക് അഭയമാകും. കൊവിഡ് 19 വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് കൊട്ടാരം വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. ഇവിടെ എൺപതോളം പേർക്ക് താമസിക്കാൻ സൗകര്യമൊരുക്കും. ഇവർക്ക് ശുദ്ധമായ ഭക്ഷണം മരുന്നുകൾ താമസം എന്നിവ നൽകും. മെയ് 12 നും 23 നും ഇടയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഫെസ്റ്റിവൽ ജൂണിലോ ജൂലൈയിലോ നടത്തുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എല്ലാവർഷവും ഫ്രാൻസിലെ കാൻ പട്ടണത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് ഫ്രാൻസിൽ ഇതുവരെ 2000ത്തിലധികം ജനങ്ങളാണ് മരിച്ചത്. കൊവിഡ് 19 ശാന്തമാകുന്ന സാഹചര്യത്തിൽ മാത്രമേ ഫെസ്റ്റിവല് നടത്തുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യയിലെ പോലെ തന്നെ സമ്പൂർണ്ണ ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസിലും. 25000 ത്തോളം പേർക്ക് ഫ്രാൻസിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തുള്ള എല്ലാവരും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അവർക്ക് പിന്തുണ നൽകേണ്ടത് അത്യാവശ്യമാണെന്നും ഫെസ്റ്റിവൽ സംഘാടകർ കൂട്ടിച്ചേർക്കുന്നു.