വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു സംഭവം.

വാഷിങ്ടൺ : അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. 31 കാരനായ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്‌കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു.

യൂട്ടായിലെ ഓറമിലുള്ള യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു കാമ്പസ് പരിപാടിയിൽ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.

വെടിയേൽക്കുന്നതിന് തൊട്ടുമുമ്പ്, യു.എസിലെ ട്രാൻസ്‌ജെൻഡർ കൂട്ട വെടിവെപ്പുകളെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് കിർക്ക് മറുപടി നൽകിയിരുന്നു. "കഴിഞ്ഞ 10 വർഷത്തിനിടെ എത്ര ട്രാൻസ്‌ജെൻഡർ അമേരിക്കക്കാർ കൂട്ട വെടിവെപ്പുകാരായിട്ടുണ്ട് എന്ന് താങ്കൾക്കറിയാമോ?" എന്ന ചോദ്യത്തിന് അത് ഒരുപാട് കൂടുതലാണ് എന്നായിരുന്നു കിർക്ക് മറുപടി പറഞ്ഞത്.