പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ചൈന കടുത്ത ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ലോകത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. ഇറാനുള്ള പിന്തുണ സാമ്പത്തികവും ധാർമ്മികവും മാത്രമാണെന്നും ചൈന വ്യക്തമാക്കി.

ബീജിംഗ്: പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധസാഹചര്യത്തിൽ അതീവ ആശങ്ക പ്രകടിപ്പിച്ച് ചൈന. മേഖലയിലെ സമാധാന ചർച്ചകൾ ശരിയായ ദിശയിൽ മുന്നോട്ട് പോകുമ്പോഴാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ ആക്രമണങ്ങളിലൂടെ നയതന്ത്ര ശ്രമങ്ങൾ മനഃപൂർവ്വം തകർത്തതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആരോപിച്ചു. ഒമാൻ, ഇറാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഈ നിഗമനത്തിലെത്തിയത്. മേഖലയെ തിരിച്ചുപിടിക്കാനാവാത്ത വിധം ഒരു വലിയ യുദ്ധത്തിലേക്ക് അമേരിക്ക തള്ളിവിട്ടതായും അദ്ദേഹം കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനയുടെ ഊർജ്ജ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഈ സംഘർഷം അതീവ നിർണ്ണായകമാണ്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 70 ശതമാനവും പശ്ചിമേഷ്യയിൽ നിന്നാണ്, ഇതിൽ പകുതിയോളം വരുന്നത് ഇപ്പോൾ ഇറാൻ അടച്ചുപൂട്ടിയ ഹോർമുസ് കടലിടുക്കിലൂടെയാണ്. ഇറാനെ തങ്ങളുടെ ഉറ്റ സുഹൃത്തായി പ്രഖ്യാപിച്ചിട്ടുള്ള ചൈന, സ്വന്തം ഭൂപ്രദേശവും താൽപ്പര്യങ്ങളും സംരക്ഷിക്കാനുള്ള ഇറാന്‍റെ അവകാശത്തെ പിന്തുണയ്ക്കുന്നു. എന്നാൽ ഇറാൻ സൈനികമായി തിരിച്ചടി നൽകുന്നതിനെ ചൈന പ്രോത്സാഹിപ്പിച്ചിട്ടില്ല.

പിന്തുണ സാമ്പത്തികമായി മാത്രം

ഇറാനെ സാമ്പത്തികമായി പിന്തുണയ്ക്കുന്ന പ്രധാന ശക്തികളിലൊന്നാണെങ്കിലും, ഇറാനുമായുള്ള ബന്ധം രാഷ്ട്രീയവും ധാർമ്മികവുമായ പിന്തുണയിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ചൈന വ്യക്തമാക്കി. ഇറാനിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ചർച്ചാ മേശയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെടുന്ന ചൈന, ലോകത്തെ തന്നെ വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് ഈ യുദ്ധം നയിക്കുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.