കോവിഡ്-19 വ്യാപനം: ചൈനയെ അതിരൂക്ഷമായി വിമർശിച്ച് ജർമനി
നേരത്തെ, അമേരിക്കയും ഫ്രാൻസും ചൈനയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നിൽ ചൈനയാണെന്നും വുഹാനിലെ ലാബിൽനിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങൾ.
ബെർലിൻ: ലോകത്തെയാകെ ഞെട്ടിച്ച കോവിഡ്-19 വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കു പിന്നാലെ ചൈനയെ അതിരൂക്ഷമായി വിമർശിച്ച് ജർമനിയും. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ തുറന്ന സമീപനം ആവശ്യമാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് മെർക്കലും ചൈനയ്ക്കു നേരെ തിരിഞ്ഞത്.
നേരത്തെ, അമേരിക്കയും ഫ്രാൻസും ചൈനയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നിൽ ചൈനയാണെന്നും വുഹാനിലെ ലാബിൽനിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങൾ.
ചൈനയില്‍ കൊറോണവൈറസ് ഉത്ഭവിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താന്‍ സംഘത്തെ അയക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള പതിവ് കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞു. ചൈനയുമായി ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചു. അവിടെ പോകുന്നതിനെക്കുറിച്ചും സംസാരിച്ചു. ചൈനയില്‍ പോകണം. എന്താണ് അവിടെ നടക്കുന്നത് എന്നറിയണം. അവര്‍ ഞങ്ങളെ ക്ഷണിച്ചിട്ടൊന്നുമില്ല-ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസവും ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം ചൈന അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെങ്കില്‍ തിരിച്ചടി നേരിടുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ട്രംപ് ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു. വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് പുറത്തെത്തിയതെന്ന് ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാദത്തെ ചൈന തള്ളി. ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.