വെനസ്വേലയെ ആക്രമിച്ച് കീഴടക്കിയ അമേരിക്കൻ നടപടിയെ ചൈന ശക്തമായി അപലപിച്ചു. ശരിയായ അധികാര കൈമാറ്റം വരെ വെനസ്വേലയെ ഭരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ബന്ദിയാക്കിയ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ചിത്രം പുറത്തുവിട്ടു.

ബീജിങ്: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വെനസ്വേല ആക്രമിച്ച് കീഴടക്കിയ അമേരിക്കയുടെ അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ച് ചൈന. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നും ഒരു പരമാധികാര രാഷ്ട്രത്തിനെതിരായ നഗ്നമായ ബലപ്രയോഗമാണിതെന്നും ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വിമർശിച്ചു. അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ച ചൈന, അമേരിക്കയുടെ അധിനിവേശം ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ പ്രദേശങ്ങളിലെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും വിമർശിച്ചു.

അതേസമയം റഷ്യയും ചൈനയും അടക്കമുള്ള രാഷ്ട്രങ്ങൾ ഉയർത്തുന്ന ശക്തമായ എതിർപ്പിനെ തെല്ലും വകവെക്കാതെയാണ് ട്രംപ് മുന്നോട്ട് പോകുന്നത്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ ഇനി വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ആവശ്യമെങ്കിൽ വീണ്ടും ആക്രമണം നടത്തുമെന്നും പറഞ്ഞു. ഒപ്പം അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിൽ കണ്ണുകളും കൈകാലുകളും കെട്ടിയിട്ട നിലയിലുള്ള മഡൂറോയുടെ ചിത്രമാണ് പുറത്തുവട്ടത്. നിക്കോളാസ് മഡൂറോയുടെ ഭാര്യ സിലിയ ഫ്ലോറസിനെയും അമേരിക്ക ബന്ദിയാക്കിയിട്ടുണ്ട്.