കൊളംബിയയിൽ ടേക്ക് ഓഫിനിടെ സൈനിക വിമാനം തകർന്നു വീണ് നിരവധി പേർ മരിച്ചു. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 110 സൈനികരിൽ 63 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ബൊഗോട്ട: കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് നിരവധി പേർ മരിച്ചു. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. 110 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 67 പേരെ രക്ഷപ്പെടുത്തിയെന്ന് കൊളംബിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെർക്കുലീസ് സി 130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്യുർട്ടോ ലെഗുയിസാമോയിൽ നിന്ന് പ്യൂർട്ടോ അസിസിലേക്ക് സൈനികരുമായി പുറപ്പെട്ട വിമാനമാണ് തകർന്നത്. കൊളംബിയയുടെ തെക്കൻ അതിർത്തിയിൽ പെറുവിനോട് ചേർന്നാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
വിമാനം തകർന്ന് വീണതിന് തൊട്ടുപിന്നാലെ പ്രദേശത്താകെ കറുത്ത പുക ഉയർന്നു. പ്രദേശവാസികൾ ചേർന്ന് രക്ഷപ്പെട്ട സൈനികരെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും രാജ്യത്ത് സങ്കടകരമായ ദിവസമാണിതെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചെസ് പ്രതികരിച്ചു. അപകട കാരണം നിലവിൽ വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ അപകടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ മാസം ബൊളീവിയൻ വ്യോമസേനയുടെ മറ്റൊരു ഹെർക്കുലീസ് സി-130 വിമാനം ജനസാന്ദ്രതയുള്ള നഗരത്തിൽ തകർന്നു വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് ദുരന്തം ഒഴിവായത്.
