കൊവിഡിൽ ലോകത്ത് മരണം 16,000 കടന്നു, ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 601 പേര്‍, ആകെ മരണം 6077
അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 7309 പേർ രോഗികളായി. ആകെ മരണം 483 ആയി. സ്പെയിനിൽ 2,200 പേരാണ് ഇതുവരെ മരിച്ചത്.
ദില്ലി: ലോകത്തെ ആകെ ആശങ്കയിലാക്കി കൊവിഡ് 19 പടരുമ്പോള്‍ വൈറസ് ബാധയേറ്റ് ലോകത്ത് മരിച്ചവരുടെ എണ്ണം 16,000 കടന്നു. ഇറ്റലിയിൽ മാത്രം മരണം 6077 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത് 601 പേരാണ്. പുതുതായി 4789 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് രണ്ടാഴ്ചയാകുമ്പോൾ മരണനിരക്കിലും രോഗവ്യാപന നരിക്കിലും നേരിയ കുറവുള്ളത് നല്ല സൂചനയാണെന്നാണ് രാജ്യത്തെ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം അമേരിക്കയിൽ ഒറ്റ ദിവസം കൊണ്ട് 7309 പേർ രോഗികളായി. ആകെ മരണം 483 ആയി. സ്പെയിനിൽ 2,200 പേരാണ് ഇതുവരെ മരിച്ചത്.
അതേസമയം കോവിഡ് രോഗവ്യാപനത്തിന്‍റെ തോത് ദ്രുതഗതിയിൽ വർദ്ധിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ആദ്യ കേസിൽ നിന്ന് ഒരുലക്ഷമാകാൻ 67 ദിവസമെടുത്തെങ്കിൽ രണ്ടാമതൊരു ലക്ഷമാകാൻ 11 ദിവസവും, മൂന്നാമതൊരു ലക്ഷം കൂടിയാകാൻ വെറും മൂന്ന് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യണമെന്നും, പരിശോധിച്ച് ഉറപ്പുവരുത്താത്ത മരുന്നുകളൊന്നും പ്രയോഗിക്കരുതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. കൊവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ ഇറാന് രണ്ട് കോടി ഡോളറിന്‍റെ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിരീക്ഷണത്തിൽ കഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കലിന്‍റെ ആദ്യ പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലോകവ്യാപകമായി പുലര്‍ത്തുന്ന ജാഗ്രത കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യപ്രവര്‍ത്തകരും ലോക രാജ്യങ്ങളും.