കൊവിഡ് 19: രണ്ട് ലക്ഷം കോടി ഡോളറിന്റെ വൻ രക്ഷാ പാക്കേജുമായി അമേരിക്ക
അമേരിക്കയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 784 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 54,941 ആയി വര്‍ധിച്ചു.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരെ സഹായിക്കാന്‍ വന്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കാനൊരുങ്ങി സര്‍ക്കാര്‍. രണ്ട് ട്രില്ല്യണ്‍ ഡോളറിന്റെ (രണ്ട് ലക്ഷം കോടി ഡോളര്‍) സാമ്പത്തിക പാക്കേജിനാണ് കഴിഞ്ഞ ദിവസം യുഎസ് സെനറ്റും വൈറ്റ്ഹൗസും അംഗീകാരം നല്‍കിയത്. തൊഴിലാളികള്‍, വ്യാവസായിക മേഖല, ആരോഗ്യ മേഖല എന്നിവക്കാണ് രക്ഷാപാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് 19 പടര്‍ന്ന് പിടിക്കുമ്പോള്‍ പല നഗരങ്ങളും ലോക്ക് ഡൗണ്‍ അവസ്ഥയിലാണെന്നും സാമ്പത്തിക സഹായം വേണമെന്നും വിവിധ കോണുകളില്‍ നിന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുയര്‍ന്നിരുന്നു. പാക്കേജ് തയ്യാറായെന്നുംഅധികം വൈകാതെ പ്രഖ്യാപിക്കുമെന്നും വൈറ്റ്ഹൗസ് ഉന്നത ഉദ്യോഗസ്ഥന്‍ എറിക് യൂലന്‍ഡ് അറിയിച്ചു.
നേരിട്ടായിരിക്കും ആളുകള്‍ക്ക് പണം നല്‍കു. തൊഴിലില്ലാ സഹായവും നീട്ടാന്‍ തീരുമാനിച്ചു. ചെറുകിട വ്യവസായങ്ങള്‍ക്ക് 367 ബില്ല്യണ്‍ ഡോളറിന്റെ സഹായം നല്‍കും. വന്‍ വ്യവസായങ്ങള്‍ക്ക് വായ്പ ഇളവ് നല്‍കാനും തീരുമാനമായിട്ടുണ്ട്. ആശുപത്രികള്‍ക്കും മതിയായ സഹായം നല്‍കും. സെനറ്റില്‍ ഏറെ നേരത്തെ ചര്‍ച്ചക്ക് ശേഷമാണ് രണ്ട് ട്രില്ല്യണ്‍ എന്ന തുകയിലെത്തിയത്. 1930ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയുടെ സാമ്പത്തിക ആരോഗ്യ രംഗം ഇത്ര വലിയ ആഘാതം നേരിട്ടിട്ടില്ലെന്ന് സെനറ്റ് നേതാവ് മിച്ച് മക്‌ഗൊനല്‍ പറഞ്ഞു.
ജനം വിചാരിക്കുന്നതിനേക്കാള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് ജനജീവിതം തിരിച്ചെത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വസ്തുതകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് വലിയ രക്ഷാപാക്കേജ് അനുവദച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം പുതിയതായി 60 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 784 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 54,941 ആയി വര്‍ധിച്ചു.