ലോകത്ത് കൊവിഡ് ബാധിതർ 33 ലക്ഷം കടന്നു, അമേരിക്കയിൽ ഒരാഴ്ചക്കിടെ ജോലി നഷ്ടമായത് 38 ലക്ഷം പേർക്ക്
അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 38 ലക്ഷം പേർക്ക് ജോലി നഷ്ടമായി. നിയന്ത്രണങ്ങൾക്ക് ശേഷം ഇതുവരെ 3 കോടി ആളുകൾക്ക് അമേരിക്കയിൽ ഉപജീവനം ഇല്ലാതെയന്നാണ് വിലയിരുത്തൽ.
വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. പത്ത് ലക്ഷത്തിലധികം പേർക്ക് കൊവിഡ് ഭേദമായി. റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെ ആണ് ഇക്കാര്യം അറിയിച്ചത്. ഐസൊലേഷനിൽ പോയ മിഷുസ്തിൻ രോഗം ഭേദമായി തിരിച്ചെത്തുന്നത് വരെ ഉപ പ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവ് സർക്കാരിനെ നയിക്കും.
അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം പതിനൊന്ന് ലക്ഷമാകുന്നു. മരണം അറുപതിനാലായിരത്തിലേക്ക് അടുക്കുകയാണ്. നിരവധി സംസ്ഥാനങ്ങൾ ഇന്ന് മുതൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി തുടങ്ങും. അമേരിക്കയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 38 ലക്ഷം പേർക്ക് ജോലി നഷ്ടമായി. നിയന്ത്രണങ്ങൾക്ക് ശേഷം ഇതുവരെ 3 കോടി ആളുകൾക്ക് അമേരിക്കയിൽ ഉപജീവനം ഇല്ലാതെയന്നാണ് വിലയിരുത്തൽ.
അതേസമയം യൂറോപ്പിൽ കൊവിഡ് മരണം കുറഞ്ഞു വരികയാണ്. ഇറ്റലിയിലാണ് ഇതുവരെ ഏറ്റവും കൂടുതൽ പേർ രോഗം ബാധിച്ച് മരിച്ചത്. 27,967 പേർ. രാജ്യത്ത് 205,463 രോഗബാധിതരാണുള്ളത്. യൂറോപ്പിലെ സാന്പത്തിക രംഗം 1995 ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. അതേ സമയം പടിഞ്ഞാറൻ ആഫ്രിക്കയിൽ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.