ലോകത്ത് കൊവിഡ് മരണം 6.25 ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിൽ ആയിരത്തിലധികം മരണം
ലോകത്ത് കൊവിഡ് മരണം 6.25 ലക്ഷം കടന്നു. ആകെ രോഗികൾ ഒരു കോടി 53 ലക്ഷത്തി 52 ആയിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ മരിച്ചു
ദില്ലി: ലോകത്ത് കൊവിഡ് മരണം 6.25 ലക്ഷം കടന്നു. ആകെ രോഗികൾ ഒരു കോടി 53 ലക്ഷത്തി 52 ആയിരം കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ മരിച്ചു. അമേരിക്കയിൽ ജൂണിന് ശേഷം ഇതാദ്യമായാണ് പ്രതിദിനമരണ നിരക്ക് ആയിരം കടക്കുന്നത്. 24മണിക്കൂറിനിടെ 66,853 പേർക്ക് അമേരിക്കയിലും, 65,339 പേർക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടക്കും. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതർ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. ആകെ രോഗികൾ എഴുപത്തി അയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തി അഞ്ഞൂറ് പിന്നിട്ടു.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുന്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.