ആദ്യം ഒരു കൊവിഡ് രോഗി, പിന്നീട് 1.74 ലക്ഷം പേർക്ക് 'പനിലക്ഷണം': ഉത്തരകൊറിയയിലെ കൊവിഡ് സാഹചര്യം ദുരൂഹം
. കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ലാത്ത ഉത്തര കൊറിയ ഉറ്റുനോക്കുന്നത് വലിയ കോവിഡ് പ്രതിസന്ധിയെ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
സോൾ: ഉത്തര കൊറിയയിൽ കോവിഡ് പടരുന്നു (Covid Spread in North Korea). വ്യാഴാഴ്ചയാണ് രാജ്യത്തെ ആദ്യത്തെ കോവിഡ്കേസ് സ്ഥിരീകരിക്കപ്പെടുന്നത്. അതിനു പിന്നാലെ, ഒരു ദിവസത്തിനുള്ളിൽ നടന്നിരിക്കുന്നത് 21 'പനി' മരണങ്ങളാണ്. വെള്ളിയാഴ്ച മാത്രം, 1,74,440 പേരെ 'പനി' ലക്ഷണങ്ങളോടെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച പകർച്ചപ്പനിയിൽ ഇതുവരെ 524,440 പേർ ചികിത്സ തേടിയിട്ടുണ്ട്.
എന്നാൽ, ഈ കേസുകൾ ഒന്നും തന്നെ കോവിഡ് ആണെന്നുള്ള സ്ഥിരീകരണം ഇതുവരെ സർക്കാരിൽ നിന്നുണ്ടായിട്ടില്ല. കോവിഡ് വാക്സീൻ വിതരണം ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ലാത്ത ഉത്തര കൊറിയ ഉറ്റുനോക്കുന്നത് വലിയ കോവിഡ് പ്രതിസന്ധിയെ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
ഒരാൾക്ക് പോലും കോവിഡ് വാക്സീൻ ലഭ്യമാക്കപ്പെട്ടിട്ടില്ലാത്ത രാജ്യത്ത് കോവിഡ് കാട്ടുതീ പോലെ പടർന്നു പിടിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കടുത്ത സർക്കാർ നിയന്ത്രണങ്ങൾ നിലവിലുള്ള ഉത്തര കൊറിയയിൽ നിന്ന്, നിലവിൽ എത്രപേർക്കാണ് രോഗബാധയുള്ളതെന്നോ എത്ര പേർ മരിച്ചു എന്നോ സംബന്ധിച്ച യാഥാർത്ഥവിവരങ്ങൾ പുറത്തുവരാനുള്ള സാധ്യത വളരെ കുറവാണ് എന്നതും കോവിഡ് സാഹചര്യത്തെ കൂടുതൽ ദുരൂഹമാക്കുന്നു.