യൂറോപ്പിലെ പ്രധാന വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം. സർവീസുകൾ തടസപ്പെട്ടു. ചെക്ക്-ഇൻ, ബോർഡിങ് സേവനങ്ങൾ നൽകുന്ന കോളിൻസ് എയ്റോസ്പേസിനെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിൽ വിവിധ രാജ്യങ്ങളിൽ സർവീസുകൾ തടസപ്പെട്ടു
ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട് എയർപോർട്ടിനെയും സൂറിച്ച് എയർപോർട്ടിനെയും പ്രതിസന്ധി ബാധിച്ചില്ല.
കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്. വിമാനങ്ങൾ വൈകുമെന്ന് ഹീത്രോ വിമാനത്താവളം അറിയിച്ചു. ചെക്ക്-ഇൻ, ബോർഡിങ് സേവനങ്ങൾ തടസപ്പെട്ടതായി ബ്രസൽസ് വിമാനത്താവളം അറിയിച്ചു. ജീവനക്കാരോട് കംപ്യൂട്ടർ സംവിധാനത്തെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാനും നിർദേശിച്ചു. അതേസമയം സാങ്കേതിക പ്രശ്നം തുടരുന്നതായാണ് കോളിൻസ് എയ്റോസ്പേസ് അറിയിക്കുന്നത്. ബെർലിൻ വിമാനത്താവളത്തിൻ്റെ വെബ്സൈറ്റിൽ നേരിടുന്ന യാത്രാ തടസത്തിൻ്റെ വിവരം ബാനറായി നൽകിയിട്ടുണ്ട്.


