ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകിയ പ്രതികൾക്ക് കുവൈത്തിൽ പത്ത് വർഷം കഠിന തടവ്. നിരോധിത സംഘടനകളെ സഹായിക്കുന്നതിനും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹിസ്ബുള്ള സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുകയും അതിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തെന്ന കേസിൽ രണ്ട് പൗരന്മാർക്കും പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരാൾക്കും ക്രിമിനൽ കോടതി പത്ത് വർഷം കഠിനതടവ് വിധിച്ചു. പ്രതികൾ ഓരോരുത്തരും 10,000 ദിനാർ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിരോധിത സംഘടനകളെ സഹായിക്കുന്നതിനും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
കഴിഞ്ഞ മാസം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി സുരക്ഷാ ഏജൻസികൾ പരാജയപ്പെടുത്തിയിരുന്നു. രഹസ്യാന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ള ഭീകരസംഘത്തിലെ 10 കുവൈത്തി പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇവർ വിദേശ സംഘങ്ങളുമായി ചേർന്ന് ലക്ഷ്യമിട്ട കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷൻ കോർഡിനേറ്റുകളും കൈമാറാൻ ശ്രമിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അന്വേഷണത്തിൽ പ്രതികൾ ഹിസ്ബുല്ലയുമായി ബന്ധമുള്ള ക്യാമ്പുകളിൽ പരിശീലനം നേടിയതും, ആയുധങ്ങൾ ഉപയോഗിക്കൽ, ഡ്രോൺ നിയന്ത്രണം എന്നിവയിൽ പരിശീലനം നേടിയതുമായ വിവരങ്ങളാണ് പുറത്തുവന്നത്.


