ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്താൻ പതാകയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടയാൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു
ഷിംല: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന് പറയുന്നത് രാജ്യദ്രോഹമല്ലെന്ന് ഹിമാചൽ ഹൈക്കോടതി. പാകിസ്ഥാൻ പതാകയുടെയും, നിരോധിത ആയുധങ്ങളുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചാണ് ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ നിരീക്ഷണം. അഭിഷേക് സിംഗ് ഭരദ്വാജ് എന്നയാൾക്കാണ് ജാമ്യം അനുവദിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെ വിമർശിക്കുകയും പാകിസ്ഥാൻ സ്വദേശിയുമായി ആശയ വിനിമയം നടത്തുകയും ചെയ്തുവെന്ന കുറ്റവും അഭിഷേകിനെതിരെ ചുമത്തിയിരുന്നു. എന്നാൽ എഫ് ഐ ആറിൽ വിദ്വേഷം പടർത്തുന്ന പരാമർശമോ, ഇന്ത്യക്ക് എതിരായ പരാമർശമോ പ്രതി നടത്തിയെന്ന് കാണിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഐ എസ് ഐയുടെ പുതിയ തന്ത്രം
അതിനിടെ പാകിസ്ഥാൻ ചാരസംഘടനയായ ഐ എസ് ഐ (ഇന്റർ-സർവീസസ് ഇന്റലിജൻസ്) യ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഠാൻകോട്ടിൽ 15 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിർത്തി കടന്നുള്ള ചാരശൃംഖലയിൽ കൗമാരക്കാർ കണ്ണികളാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് അറസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ കുട്ടി പാകിസ്ഥാനിലെ ഐ എസ് ഐ ഹാൻഡ്ലർമാരുമായി നിരന്തര ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യവിവരങ്ങൾ കുട്ടി പാക് ഏജന്റുമാർക്ക് കൈമാറിയതായാണ് കണ്ടെത്തൽ. വിവിധ ആശയവിനിമയ മാർഗ്ഗങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. ഈ കേസ് സുരക്ഷാ ഏജൻസികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ചാരവൃത്തിക്കുമായി ഐ എസ് ഐ ഇപ്പോൾ കൊച്ചു കുട്ടികളെ ലക്ഷ്യം വെക്കുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. കുട്ടികളെ സ്വാധീനിച്ച് അവരിലൂടെ വിവരങ്ങൾ ചോർത്തുന്നത് രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചാബിലെ മറ്റ് കുട്ടികളെയും ഐ എസ് ഐ ഏജന്റുമാർ വലവിരിച്ച് വീഴ്ത്തിയോ എന്ന് പൊലീസ് സംശയിക്കുന്നുമ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സമാനമായ രീതിയിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അറസ്റ്റിലായ കുട്ടിയുടെ പിന്നിലുള്ള വിപുലമായ ശൃംഖലയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവിൽ പ്രായപൂർത്തിയാകാത്ത കുട്ടി ആയതിനാൽ ജുവനൈൽ നിയമങ്ങൾക്കനുസരിച്ചുള്ള നിയമനടപടികളാണ് സ്വീകരിക്കുന്നത്.


