അമിനയുടെ കോഴികളേയും ചത്ത നിലയിൽ കണ്ടതായി അയൽവാസി മൊഴി നൽകിയതോടെയാണ് മെയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്
ജാവ: നിരന്തരം അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അമ്മായി അമ്മയെ ചിക്കൻ കറിയിൽ എലിവിഷം നൽകി കൊലപ്പെടുത്തി മരുമകൻ. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് സംഭവം. നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളാണ് അറസ്റ്റിലായത്. കോഴിയിറച്ചി കൊണ്ടുള്ള വിഭവമായ സതേയിൽ എലിവിഷം കലർത്തിയാണ് കൊലപാതകം. 57കാരിയായ അമിനയാണ് കൊല്ലപ്പെട്ടത്. ചിക്കൻ സതേ വാങ്ങിയ ശേഷം ഇതിൽ എലിവിഷം മുക്കി വച്ച ശേഷം ഇത് അമ്മായി അമ്മയ്ക്ക് കൊറിയർ ചെയ്യുകയായിരുന്നു. 57കാരിയെ ഛർദ്ദിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർതൃ സഹോദരിയെ കേസിൽ കുരുക്കാനും യുവാവ് ശ്രമിച്ചുവെന്ന് പൊലീസ് വിശദമാക്കുന്നത്. അമിനയുടെ ഇളയ മകലുടെ പരാതിയിലാണ് പൊലീസ് 57കാരിയുടെ മരണത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. എവിടെ നിന്നാണ് എന്ന് അറിയാത്ത ചിക്കൻ വിഭവം കൊറിയറിൽ ലഭിച്ചപ്പോൾ അത് കഴിക്കതുതെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മകൾ പൊലീസിന് മൊഴി നൽകിയിരുന്നു. അമിനയുടെ കോഴികളേയും ചത്ത നിലയിൽ കണ്ടതായി അയൽവാസി മൊഴി നൽകിയതോടെയാണ് മെയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫോറൻസിക് പരിശോധനയിലാണ് എലി വിഷം കണ്ടെത്തിയത്. 57കാരിയുടെ ആന്തരികാവയവങ്ങളിൽ വിഷത്തിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തുകയായിരുന്നു.
വളരെ കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഈ കൊലപാതകം നടപ്പിലാക്കിയത്. പൊലീസിനും ബന്ധുക്കൾക്കും തന്നെക്കുറിച്ച് യാതൊരു സംശയവും തോന്നാതിരിക്കാൻ ഇയാൾ ഒരു ഓൺലൈൻ കൊറിയർ സർവീസ് വഴിയാണ് ഈ ഭക്ഷണം ഭർതൃമാതാവിന്റെ വീട്ടിലേക്ക് അയച്ചത്. കൊറിയർ ബുക്ക് ചെയ്യാനായി തന്റെ ഭാര്യയുടെ അനിയത്തിയുടെ പേരും ഫോട്ടോയുമാണ് പ്രതി ഉപയോഗിച്ചത്. കൊറിയർ പങ്കാളിയുമായി നേരിട്ട് കണ്ടപ്പോൾ ഒരു പുരുഷനാണ് ഭക്ഷണം നൽകുന്നത് എന്ന് കണ്ട് ഡ്രൈവർക്ക് ചെറിയ സംശയം തോന്നിയിരുന്നു. എന്നാൽ താൻ അമിനയുടെ മകനാണെന്ന് പറഞ്ഞ് പ്രതി ഡ്രൈവറെ വിശ്വസിപ്പിക്കുകയായിരുന്നു. കൂടാതെ ഈ ഭക്ഷണം വീട്ടിൽ എത്തിക്കുമ്പോൾ മൂത്ത സഹോദരി അല്ലെങ്കിൽ ചേച്ചി എന്ന് അർത്ഥം വരുന്ന ജാവനീസ് വാക്കായ 'എംബാകെ' ആണ് ഇത് കൊടുത്തുവിട്ടത് എന്ന് അമിനയോട് പറയാൻ ഡ്രൈവർക്ക് നിർദ്ദേശവും നൽകിയിരുന്നു.നിലവിൽ വധശ്രമത്തിനും ആസൂത്രിത കൊലപാതകത്തിനും അറസ്റ്റിലായ പ്രതിക്ക് കുറ്റം തെളിയിക്കപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തം തടവോ അല്ലെങ്കിൽ 20 വർഷം വരെയുള്ള ജയിൽ ശിക്ഷയോ ലഭിക്കാം.


