യുഎസ് കോൺഗ്രസിനെ മറികടന്ന് സൗദിയുമായി ആയുധ കരാറിന് ഡോണൾഡ് ട്രംപ്
സൗദിയുമായി ആയുധ കൈമാറ്റം പാടില്ലെന്ന നിലപാടാണ് അമേരിക്കൻ കോൺഗ്രസിനുള്ളത്. യെമനിൽ സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മുൻ നിർത്തിയാണ് കോൺഗ്രസിന്‍റെ ഈ നിലപാട്.
ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അസാധാരണ തീരുമാനമെന്നാണ് വിശദീകരണം. 8.1 ബില്യൺ ഡോളറിന്‍റേതാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ കരാർ. സൗദിക്ക് പുറമേ യുഎഇയുമായും ജോർദാനുമായും ആയുധ കരാറുകളിൽ ഏർപ്പെടാൻ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്.
22 അന്താരാഷ്ട്ര ആയുധ ഇടപാടുകളാണ് അമേരിക്ക നടത്തുക. ഇറാനുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. അതേസമയം സൗദിയുമായി ആയുധ കൈമാറ്റം പാടില്ലെന്ന നിലപാടാണ് അമേരിക്കൻ കോൺഗ്രസിനുള്ളത്. യെമനിൽ സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ മുൻ നിർത്തിയാണ് കോൺഗ്രസിന്‍റെ ഈ നിലപാട്.
സഖ്യരാജ്യങ്ങളെ സുരക്ഷിതരാക്കേണ്ട ചുമതല അമേരിക്കയ്ക്ക് ഉണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് കോൺഗ്രസിനെ മറികടന്ന് ട്രംപ് സൗദിയുമായി ആയുധകരാറിൽ ഏർപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.