ഖോം നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇസ്രയേൽ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണം തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കുന്നു.
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം ഏഴാം ദിവസവും തുടരുകയാണ്. ഇറാൻ നിരുപാധികം കീഴടങ്ങാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുന്നു. അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ഇറാനെ പുനർനിർമ്മിക്കുമെന്നാണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ ട്രംപിന്‍റെ പോസ്റ്റ്. അതേസമയം, ഇറാനിൽ ശക്തമായ ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേൽ- അമേരിക്കൻ സഖ്യം. ഖോം നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇസ്രയേൽ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണം തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കുന്നു. ഇറാനിൽ മരണം 1200 കടന്നു.
ഗൾഫ് മേഖലയിൽ ഇറാന്‍റെ ആക്രമണവും തുടരുകയാണ്. സൗദി അൽ ഖർജ് മേഖലയിലേക്ക് വീണ്ടും മിസൈൽ എത്തിയെന്നും തകർത്തു എന്ന് സൗദി അറിയിച്ചു. അതിനിടെ. ബഹറൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ അമീരി നാവികസേനാംഗങ്ങളെ ലക്ഷ്യം വച്ചതിൽ ഖത്തർ പ്രതിഷേധം അറിയിച്ചു.

