യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സമാധാന നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തു. അന്താരാഷ്ട്ര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ വഹിച്ച പങ്കിനാണ് നോമിനേഷൻ. വൊളോഡിമിർ സെലിൻസ്‌കി, ഗ്രേറ്റ ത്യുൻബെർഗ് എന്നിവരുൾപ്പെടെ 287 പേരാണ് ഇത്തവണത്തെ പട്ടികയിലുള്ളത്.

ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന സമാധാന നൊബേൽ പുരസ്കാരത്തിനുള്ള പട്ടികയിൽ ഇത്തവണ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും. കംബോഡിയ, പാക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ പേര് നാമനിർദ്ദേശം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വിവിധ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ട്രംപ് വഹിച്ച പങ്കിനെ മുൻനിർത്തിയാണ് നോമിനേഷനെന്നാണ് വിവരം. കഴിഞ്ഞ തവണ നൊബേൽ സമ്മാനം ലഭിക്കാനായി ട്രംപ് നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. സമാധാന നൊബേലിനോടുള്ള തന്റെ താൽപ്പര്യം മുൻപേ തുറന്നുപറഞ്ഞിട്ടുള്ള ട്രംപിന് ഈ നാമനിർദ്ദേശം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്. ഇത്തവണ കനത്ത മത്സരമാണ് പുരസ്കാരത്തിനായി നടക്കുന്നത്. ആകെ 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇതിൽ 208 വ്യക്തികളും 79 സംഘടനകളുമുൾപ്പെടുന്നു.

Add Asianetnews as a Preferred SourcegooglePreferred

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്‌കി, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ത്യുൻബെർഗ്, മൊൾഡോവൻ പ്രസിഡന്റ് മേയ സാണ്ടു, യു എൻ പ്രതിനിധി ഫ്രാൻസെസ്ക ആൽബനീസ് എന്നിവരാണ് ഇത്തവണ നോമിനേഷൻ ലഭിച്ച ആളുകളിൽ പ്രമുഖർ. നാമനിർദ്ദേശ പട്ടിക 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, നിർദ്ദേശങ്ങൾ സമർപ്പിച്ച രാജ്യങ്ങൾ തന്നെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണ് പട്ടിക പരസ്യമായത്. കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കായിരുന്നു പുരസ്കാരം ലഭിച്ചത്. ഇത്തവണത്തെ വിജയിയെ ഒക്ടോബർ ഒൻപതിന് പ്രഖ്യാപിക്കും. തുടർന്ന് ഡിസംബർ പത്തിന് ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാര വിതരണം നടക്കും.