പതിവുകള്‍ തെറ്റിച്ച് എയര്‍ഫോഴ്സ് വണ്ണില്‍ ഫ്ലോറിഡയിലേക്ക് മടങ്ങാനൊരുങ്ങി ട്രംപ്
അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ബൈഡന്അധികാരത്തിലേറുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരിക്കും ഈ മടക്കയാത്രയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
ന്യൂയോര്‍ക്ക്: പതിവുകള്‍ തെറ്റിച്ച് എയര്‍ഫോഴ്സ് വണ്ണില്‍ ഫ്ലോറിഡയ്ക്ക് പറക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി ബൈഡന്‍ അധികാരത്തിലേറുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരിക്കും ഈ മടക്കയാത്രയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് എയര്‍ഫോഴ്സ് വണ്‍ ഉപയോഗിക്കുന്ന പതിവ് ഇല്ലെങ്കിലും ട്രംപ് ഈ പതിവ് തെറ്റിക്കുമെന്നാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെ വീട്ടിലേക്കാണ് ട്രംപിന്‍റെ മടക്കമെന്നാണ് വിവരം.
ഫ്ലോറിഡയിലെ തന്‍റെ പാം ബീച്ച് റിസോട്ടിലെ മാര്‍ എ ലാഗോയിലാവും ട്രംപ് താമസിക്കുകയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകള്‍ ഇവാന്‍കയും മരുമകന്‍ ജരേഡ് കുഷ്നറും ട്രംപിനെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ജനുവരി 20 ന് തന്നെ ട്രംപ് വാഷിംഗ്ടണ്‍ വിടുമെന്നാണ് വിവരമെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
21 ഗണ്‍ സല്യൂട്ടും റെഡ് കാര്‍പെറ്റും മിലിട്ടറി ബാന്‍ഡും അടക്കമുളള അഭിവാദ്യം സ്വീകരിച്ച ശേഷമാകും ഈ മടക്കം. വൈറ്റ് ഹൌസിലെ പല ജീവനക്കാരും ട്രംപിനെ ഫ്ലോറിഡയിലെ വീട്ടിലേക്ക് അനുഗമിക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഫ്ലോറിഡയിലെത്തിയ ശേഷം ട്രംപ് എന്ത് ചെയ്യാനൊരുങ്ങുമെന്നത് കണ്ടറിയണമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരോടൊപ്പം കുറച്ച് കാലം ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് എന്ന നിലയില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതിന് വേണ്ടിയുള്ള ഇമ്മ്യൂണിറ്റി ട്രംപിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും തിരക്കേറിയ പാക്കിംഗിലാണ് വൈറ്റ് ഹൌസ് ജീവനക്കാരെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മാര്‍ എ ലാഗോ സ്ഥിര താമസയിടമാകുമെന്ന്ന 2019 സെപ്തംബറില്‍ ട്രംപ് കോടതിയെ അറിയിച്ചിരുന്നു. ട്രംപ് പങ്കെടുക്കില്ലെങ്കിലും, ബൈഡന്റെ സ്ഥാനോരോഹണ ചടങ്ങിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.