എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പതാക ഉയർത്തണമെന്ന് ദുബായ് ഭരണാധികാരിയുടെ നിർദ്ദേശം. സമീപകാലത്തുണ്ടായ പ്രതിസന്ധികളെ യുഎഇ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഈ ഘട്ടത്തിന് ശേഷം രാജ്യം മുൻപത്തേക്കാൾ കൂടുതൽ ഐക്യവും ഒത്തൊരുമയുമുള്ളതായി മാറിയെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണമായ സാഹചര്യങ്ങൾക്കിടയിൽ, രാജ്യത്തിന്റെ ഐക്യവും കരുത്തും പ്രഖ്യാപിക്കാൻ യുഎഇ പതാക ഉയർത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പതാക ഉയർത്തണമെന്ന് അദ്ദേഹം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. സമീപകാലത്തുണ്ടായ പ്രതിസന്ധികളെ യുഎഇ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഈ ഘട്ടത്തിന് ശേഷം രാജ്യം മുൻപത്തേക്കാൾ കൂടുതൽ ഐക്യവും ഒത്തൊരുമയുമുള്ളതായി മാറിയെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
"യുഎഇ പതാക കരുത്തിന്റെയും അഭിമാനത്തിന്‍റെയും പ്രതീകമാണ്." ഈ മണ്ണിലെ ഓരോ പൗരനും താമസക്കാരനും രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കാൻ പതാക ഉയർത്തണമെന്ന് അദ്ദേഹം പറഞ്ഞു."നമ്മുടെ രാജ്യത്തിലും പ്രസിഡന്റിലും സായുധ സേനയിലും ശക്തമായ സമ്പദ്‌വ്യവസ്ഥയിലും നമ്മൾ അഭിമാനിക്കുന്നു" -അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ ഐക്യദാർഢ്യം ലോകത്തിന് മുന്നിൽ പ്രകടമാക്കാനും രാജ്യത്തിന്റെ ഐശ്വര്യത്തിനും കരുത്തിനുമായി പ്രാർത്ഥിച്ചുകൊണ്ടുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.


