ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിറവില്‍ ഇന്ന് ഈസ്റ്റര്‍; പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്ന് മാര്‍പാപ്പ
കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. ഭയത്തിന് കീഴടങ്ങരുതെന്നും മാര്‍പാപ്പ.
റോം: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണകളുയർത്തിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്ററിന്‍റെ വരവറിയിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികൾക്കായി ദേവാലയങ്ങളിൽ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏർപ്പെടുത്തിയിരുന്നു.
കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. ഭയത്തിന് കീഴടങ്ങരുതെന്നും സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഈസ്റ്റർ ദിന സന്ദേശത്തിൽ മാർപ്പാപ്പ ആഹ്വാനം ചെയ്തു. മരണത്തിന്‍റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാർപാപ്പ പറഞ്ഞു.
പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തിൽ നടക്കാറുള്ള ചടങ്ങിൽ ഇക്കുറി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പങ്കെടുത്തത് രണ്ട് ഡസനോളം പേർ മാത്രമായിരുന്നു. പതിവ് ചടങ്ങുകളിൽ പലതും ഒഴിവാക്കിയായിരുന്നു ആഘോഷങ്ങൾ. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങൾ വിശ്വാസികൾക്കായി പാതിരാ കുർബാന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഒരുക്കിയിരുന്നു.