രാജ്യത്ത് ലോക്ക്ഡൗണ്‍ ജനത്തെ പരിഭ്രാന്തരാക്കിയെന്ന് ആരോപണം; തുര്‍ക്കി ആഭ്യന്തരമന്ത്രി രാജിവച്ചു
തുർക്കിയിൽ 56,956 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 52,312 പേരും ചികിത്സയിലാണ്. കോവിഡ് ബാധിച്ച് 1,198 പേരാണ് രാജ്യത്ത് മരിച്ചത്.
Turkey, First Published Apr 13, 2020, 9:41 AM IST
ഇസ്താംബുൾ: തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സോയ്ലു രാജിവച്ചു. കോവിഡ്19 വ്യാപനത്തെ തുടർന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുലൈമാൻ രാജിവച്ചത്. തന്റെ രാജ്യത്തെ ഒരിക്കലും വേദനിപ്പിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും സുലൈമാൻ പറഞ്ഞു. രാജ്യത്തോടും പ്രസിഡന്റിനോടും ജീവിതകാലം മുഴുവൻ താൻ വിശ്വസ്തനായിരിക്കും. എന്നാല്‍ സുലൈമാൻ സോയ്ലുവിന്റെ രാജി അംഗീകരിക്കില്ല എന്ന നിലപാടിലാണ് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്ദോഗന്.
തന്നോട് ക്ഷമിക്കണമെന്നും രാജി പ്രസ്താവനയിൽ സുലൈമാൻ പറഞ്ഞു. വെള്ളിയാഴ്ചയാണ് ആഭ്യന്തരമന്ത്രാലയം തുർക്കിയിലെ 30 നഗരങ്ങളിൽ 48 മണിക്കൂർ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി. അവർ അവശ്യവസ്തുകൾ വാങ്ങാൻ കൂട്ടമായി പുറത്തിറങ്ങുകയും സമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് സുലൈമാൻ രാജിവച്ചത്.
തുർക്കിയിൽ 56,956 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 52,312 പേരും ചികിത്സയിലാണ്. കോവിഡ് ബാധിച്ച് 1,198 പേരാണ് രാജ്യത്ത് മരിച്ചത്.
Last Updated Apr 13, 2020, 9:41 AM IST