ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളെ കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടു.

ദില്ലി: പഹൽഗാമിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണങ്ങളിൽ നിന്ന് പട്ടിയെ പോലെ വാലും ചുരുട്ടി പാകിസ്ഥാൻ ഓടിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് മുൻ ഉദ്യോഗസ്ഥൻ. പാക് പ്രതിരോധം തവിടുപൊടിയായെന്നും, എല്ലാ പാക് പ്രകോപനങ്ങളുടെയും മുനയൊടിക്കുന്ന പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയതെന്നും മൈക്കിൾ റൂബി പറഞ്ഞു. പാകിസ്ഥാന്റെ വ്യോമ താവളങ്ങൾ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിന് ശേഷം "വാല് ചുരുട്ടി ഓടുന്ന നായയെപ്പോലെ" പാകിസ്ഥാൻ പിൻവാങ്ങിയെന്നാണ് അദ്ദേഹം പറഞ്ഞത്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു റൂബി. "ഇന്ത്യ ഈ പോരാട്ടം നയതന്ത്രപരമായും സൈനികപരമായും വിജയിച്ചു. ഇന്ത്യ നയതന്ത്രപരമായി വിജയിച്ചതിന് പ്രധാന കാരണം, ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന പ്രോത്സാഹനം, ഇപ്പോള്‍ ലോകത്തിന് മുന്നിൽ പ്രത്യേകശ്രദ്ധയായി എത്തിക്കാൻ കഴിഞ്ഞു എന്നതിലൂടെയാണ്.

ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ കൃത്യമായ ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടു. അവരുടെ വ്യോമതാവളങ്ങൾ പ്രവർത്തനരഹിതമാക്കിയതോടെ പേടിച്ച നായയെപ്പോലെ വാല് ചുരുട്ടിി വെടിനിർത്തലിനായി പാകിസ്ഥാൻ ഓടി. പാകിസ്ഥാൻ വളരെ പരിതാപകരമായി തോറ്റുപോയി എന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാൻ അവര്‍ക്ക് കഴിയില്ല. ഭീകരരുടെ സംസ്കാര ചടങ്ങുകളിൽ പാകിസ്ഥാനി സൈനിക ഉദ്യോഗസ്ഥർ യൂണിഫോമിട്ട് പങ്കെടുത്തുവെന്നത്, ഒരു ഭീകരനും ഐഎസ്ഐ അംഗത്തിനും അല്ലെങ്കിൽ പാകിസ്ഥാൻ സായുധ സേനാംഗത്തിനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നതാണ് തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം സംവിധാനത്തിലെ ജീർണ്ണത ഇല്ലാതാക്കാൻ ലോകം പാകിസ്ഥാനോട് ആവശ്യപ്പെടും. ഇതാണ് ഇന്ത്യയുടെ നയതന്ത്ര വിജയം.

പാകിസ്ഥാൻ ഇന്ത്യയുമായി എല്ലാ യുദ്ധവും ആരംഭിക്കുകയും പിന്നീട്, തങ്ങൾ വിജയിച്ചെന്ന് സ്വയം വിശ്വസിപ്പിക്കുകയും ചെയ്യും. ഈ 4 ദിവസത്തെ യുദ്ധത്തിൽ തങ്ങൾ വിജയിച്ചെന്ന് അവരെത്തന്നെ വിശ്വസിപ്പിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. കൃത്യതയോടെ ഭീകരരുടെ ആസ്ഥാനങ്ങളും പരിശീലന ക്യാമ്പുകളും തകർക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യ മികച്ച തന്ത്രം പുറത്തെടുത്തു. അവരുടെ വ്യോമശേഷിയെ തളർത്തി. പാകിസ്ഥാൻ സ്വയം തിരുത്തി മുന്നോട്ടുവരേണ്ടതുണ്ട്. എന്നാൽ അതിനുള്ള ശേഷി ഇപ്പോൾ അവർക്ക് നഷ്ടപ്പെട്ടോ എന്നത് വലിയ ചോദ്യമാണെന്നും മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കിൾ റൂബി കൂട്ടിച്ചേര്‍ത്തു.

പഹൽഗാമിൽ ഏപ്രിൽ 22 ന് 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഹിസ്ബുൾ മുജാഹിദീൻ (എച്ച്എം) എന്നീ സംഘടനകളുമായി ബന്ധമുള്ള 100 ലധികം ഭീകരരെ ഇന്ത്യൻ സായുധ സേന പാകിസ്ഥാനിലെയും പാക് അധീനതയിലുള്ള ജമ്മു കാശ്മീരിലെയും (പിഒജെകെ) ഭീകര കേന്ദ്രങ്ങളിൽ ലക്ഷ്യമിട്ട് കൊലപ്പെടുത്തി.

ഇതിന് പ്രതികാരമായി പാകിസ്ഥാൻ നിയന്ത്രണ രേഖയിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും വെടിവയ്പ്പും ഡ്രോൺ ആക്രമണങ്ങളും ആരംഭിച്ചു. ഇതിന് ഇന്ത്യ ഏകോപിത ആക്രമണങ്ങളിലൂടെ പാക് വ്യോമതാവളങ്ങളിലെ പ്രധാന റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ, എയർഫീൽഡുകൾ എന്നിവ തകര്‍ത്ത് മറുപടി നൽകി. ഒടുവിൽ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിനെ തുടർന്നാണ് മെയ് 10 ന് വെടിനിര്‍ത്തൽ കരാര്‍ നിലവിൽ വന്നത്.

Scroll to load tweet…