Asianet News MalayalamAsianet News Malayalam

കൂണിന്‍റെ ആകൃതിയില്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് പുക; ബെയ്റൂട്ടില്‍ നടന്നത് വന്‍ സ്ഫോടനം

സ്ഫോടനത്തിന് പിന്നാലെ കൂണിന്‍റെ ആകൃതിയില്‍ പോലെ  അന്തരീക്ഷത്തിലേക്ക് പുക ഉയര്‍ന്നത് പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൈലുകള്‍ക്കപ്പുറത്തും സ്ഫോടനത്തിന്‍റെ പ്രകമ്പനം എത്തി

explosion rocked beirut buildings blown apart
Author
Beirut, First Published Aug 4, 2020, 11:59 PM IST

ബെയ്റൂട്ട്: ലോകത്തെയാകെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ബെയ്റൂട്ടില്‍ നിന്ന് പുറത്ത് വരുന്നത്. ബെയ്റൂട്ടിനെ ഞെട്ടിക്കുന്ന സ്ഫോടനത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ലൈബനനില്‍ നിന്നുള്ള ദൃശ്യങ്ങള്‍. കെട്ടിടങ്ങള്‍ പിളര്‍ന്നുവെന്നും വാഹനങ്ങള്‍ പൊട്ടിച്ചിതറിയെന്നുമാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സ്ഫോടനത്തിന് പിന്നാലെ കൂണിന്‍റെ ആകൃതിയില്‍ പോലെ  അന്തരീക്ഷത്തിലേക്ക് പുക ഉയര്‍ന്നത് പൊട്ടിത്തെറിയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൈലുകള്‍ക്കപ്പുറത്തും സ്ഫോടനത്തിന്‍റെ പ്രകമ്പനം എത്തിയതായാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

തെരുവുകളില്‍ പരിക്കേറ്റ ആളുകളെ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍  രണ്ട് വലിയ സ്ഫോടനങ്ങളാണ് നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം. ആശങ്ക വേണ്ടെന്നും സംയമനം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 

2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനങ്ങള്‍. കാര്‍ ബോംബ് സ്ഫോടനത്തിലാണ് ഹരീരി കൊല്ലപ്പെട്ടത്. ഇതിൽ ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള നാല് പേരെയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കാനിരിക്കുന്നത്. ഹരീരിയുടെ വസതിക്ക് സമീപത്താണ് രണ്ടാമത്തെ സ്ഫോടനമെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യമന്ത്രി ഹമദ് ഹസൻ അറിയിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ ശേഖരിച്ചുവയ്ക്കുന്ന വെയർഹൗസിന് സമീപമാണ് സ്ഫോടനമെന്നും വിവരമുണ്ട്.

ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി നമ്പര്‍ +96176860128

Follow Us:
Download App:
  • android
  • ios