രണ്ടാം വരവിലെ ആദ്യ വിദേശയാത്ര; മാലി ദ്വീപിൽ മോദിക്ക് ഗംഭീര വരവേൽപ്പ്
പരമോന്നത ബഹുമതിയായ 'റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ' നൽകി മാലിദ്വീപ് നരേന്ദ്ര മോദിയെ ആദരിക്കും
മാലി:രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി. റിപ്പബ്ളിക് സ്ക്വയറിൽ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേൽപ്പ് നൽകി. മാലിദ്വീപ് പ്രസിഡൻറ് ഇബ്രാഹിം സൊലീഹുമായി മോദി ചർച്ച നടത്തി. പരസ്പര സഹകരണത്തിനുള്ള ചില കരാറുകൾക്ക് ചർച്ചയിൽ ധാരണയായി.
മാലിദ്വീപിന്‍റെ പരമോന്നത ബഹുമതിയായ 'റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ' നൽകി മോദിയെ ആദരിക്കും. മാലിദ്വീപ് പാർലമെൻറായ മജ്ലിസിനെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. നാളെ ശ്രീലങ്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ഭീകരാക്രമണം നടന്ന ദേവാലയം സന്ദർശിക്കും.
രണ്ടാമതും പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഈ മാസം പതിമൂന്നിന് കിർഗിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോടിക്കായി പ്രധാനമന്ത്രി പോകുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിമാനം പോകാൻ വ്യോമ അതിർത്തി തുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പാകിസ്ഥാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.