3 സ്ത്രീകളും ഒരു കുഞ്ഞും പൈലറ്റുമായിരുന്നു ചെറുവിമാനത്തിലുണ്ടായിരുന്നത്. ട്രിനിഡാഡിൽ നിന്ന് ബോറേസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്
ബെനി: ചെറുവിമാനത്തിന് ഗുരുതര തകരാറ്. യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് നടത്തിയത് ചതുപ്പിലെ മുതലകൾക്കിടയിലേക്ക്. 36 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പൈലറ്റ് അടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി. ബൊളീവിയയുടെ വടക്കുകിഴക്കൻ മേഖലയിലുള്ള ബെനിയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്. വെള്ളിയാഴ്ചയാണ് ചെറുവിമാനം എൻജിൻ തകരാറിനേ തുടർന്ന് ചതുപ്പിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്.
മൂന്ന് സ്ത്രീകളും ഒരു കുഞ്ഞും പൈലറ്റുമായിരുന്നു ചെറുവിമാനത്തിലുണ്ടായിരുന്നത്. ട്രിനിഡാഡിൽ നിന്ന് ബോറേസിലേക്ക് പോവുകയായിരുന്ന ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. സിംഗിൾ എൻജിൻ വിമാനം നിയന്ത്രിച്ചിരുന്നത് 29കാരനായ പൈലറ്റായിരുന്നു. സാധാരണ നിലയിൽ പോവുന്നതിനിടയിൽ വിമാനം കൂപ്പുകുത്തുകയായിരുന്നുവെന്നാണ് പൈലറ്റ് രക്ഷാപ്രവർത്തനത്തിന് പിന്നാലെ പ്രതികരിച്ചത്.
ചതുപ്പിൽ ഇറക്കിയ വിമാനത്തിന്റെ മൂന്ന് മീറ്റർ വരെ മുതലകൾ എത്തിയതോടെ പൈലറ്റും യാത്രക്കാരും ആശങ്കയിലായി. വിമാനത്തിൽ നിന്ന് ഇന്ധനം ചതുപ്പിൽ പടർന്നതാണ് മുതലകൾ അടുത്തേക്ക് എത്താതിരുന്നതിന് പിന്നിലെന്നാണ് പൈലറ്റ് നീരിക്ഷിക്കുന്നത്. മുതലകൾക്ക് സമീപത്തായി അനാകോണ്ടയേയും കണ്ടതായാണ് പൈലറ്റ് വിശദമാക്കുന്നത്. യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന കപ്പപ്പൊടി കഴിച്ചാണ് വിശപ്പ് അടക്കിയതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. പുറത്ത് ഇറങ്ങാൻ ആവാത്തതിനാൽ വെള്ളം പോലും കുടിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഇവർ വിശദമാക്കുന്നത്.
വ്യാഴാഴ്ചയാണ് ചെറുവിമാനം റഡാറിൽ നിന്ന് കാണാതായത്. പ്രാദേശികരായ ചില മത്സ്യബന്ധന തൊഴിലാളികളാണ് ചതുപ്പിലേക്ക് ഇറങ്ങിയ നിലയിൽ ചെറുവിമാനം കാണുന്നത്. ഇതിന് പിന്നാലെയാണ് ബെനി മേഖലയിലെ രക്ഷാപ്രവർത്തകർ ഇവർക്കായി എത്തിയത്. റഡാറിൽ നിന്ന് ചെറുവിമാനം കാണാതായതിന് പിന്നാലെ പല വിധ അഭ്യൂഹങ്ങളാണ് ഉണ്ടായത്.


