ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം ആഗോള എണ്ണവില കുതിച്ചുയരാനും ലോക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കാനും കാരണമാകുമെന്നാണ് വിലയിരുത്തൽ. 

ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും ശക്തമായ മറുപടി നൽകുന്നതിനായി സജ്ജമാക്കിയ വിനാശകാരികളായ സൂയിസൈഡ് നേവൽ ഡ്രോണുകളുടെ വലിയൊരു ശേഖരം പുറത്തിറക്കി ഇറാൻ. തങ്ങളുടെ ഭൂഗർഭ 'മിസൈൽ നഗരങ്ങളിൽ' നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ കടൽപ്പാതകളിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തുന്നതിനായി നൂറുകണക്കിന് ഡ്രോൺ ബോട്ടുകളാണ് ഇറാൻ സൈന്യം വിന്യസിച്ചിരിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. അമേരിക്കൻ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ട് കടലിനടിയിലൂടെ സഞ്ചരിക്കുന്ന ഇത്തരം ഡ്രോണുകൾ ആദ്യമായി യുദ്ധമുഖത്ത് ഉപയോഗിച്ചത് ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ഇറാൻ - ഇസ്രായേൽ - അമേരിക്ക യുദ്ധം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ നിർമ്മാണശാലകളും ഉൾപ്പെടെ 200-ലധികം ലക്ഷ്യങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു. ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനെയിക്ക് പരിക്കേറ്റതായും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്കിടയിലും തിരിച്ചടി നൽകുന്നത് തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

Scroll to load tweet…

യുദ്ധം ശക്തമായതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ഇറാന്റെ സൈനിക ശക്തി പൂർണ്ണമായും തകർത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഗൾഫ് മേഖലയിലെ പ്രധാന തുറമുഖങ്ങളും എണ്ണ സംഭരണികളും ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾ തുടരുന്നത് ലോക സമ്പദ്‌വ്യവസ്ഥയെ വലിയൊരു പ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.