ക്ലാസുകൾ ഓൺലൈനാണെങ്കിൽ വിദേശ വിദ്യാർത്ഥികൾ രാജ്യത്തേയ്ക്ക് വരേണ്ടതില്ല; തീരുമാനമറിയിച്ച് യുഎസ് ഭരണകൂടം
കുടിയേറ്റ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്ന ട്രംപ് ഭരണകൂടം വിദേശ പൗരൻമാർക്കുള്ള പല വിസകളും താത്ക്കാലികമായി റദ്ദാക്കിയിരുന്നു.
വാഷിംഗ്ടൺ: പഠനം പൂർണ്ണമായി ഓൺലൈനായിട്ടാണെങ്കിൽ വിദേശ വിദ്യാർത്ഥികൾ രാജ്യത്തേയ്ക്ക് വരേണ്ടതില്ലെന്ന തീരുമാനവുമായി യുഎസ് ഭരണകൂടം. ഓൺലൈൻ പഠനം നടത്തുന്ന വിദേശ വിദ്യാർത്ഥികൾ രാജ്യം വിട്ട് പോകണമെന്ന ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് ഈ അറിയിപ്പ്. ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ തീരുമാനത്തിലാണ് മാറ്റം വരുത്തി ഉത്തരവ് പിൻവലിച്ചത്.
കുടിയേറ്റ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്ന ട്രംപ് ഭരണകൂടം വിദേശ പൗരൻമാർക്കുള്ള പല വിസകളും താത്ക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് ഓൺലൈൻ പഠനത്തിലും വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ക്ലാസുകൾ മാത്രമുളള വിദ്യാർത്ഥികൾക്ക് രാജ്യത്ത് നിന്ന് വിലേക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ ഹാർവാർഡ് സർവ്വകലാശാല, എംഐറ്റി, അധ്യാപക യൂണിയൻ എന്നിവർ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസിലെ ഭൂരിഭാഗം സർവകലാശാലകളും കോളേജുകളും അടുത്ത സെമസ്റ്ററിലേക്കുള്ള പദ്ധതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ക്ലാസുകൾ ഓൺലൈനാക്കുമെന്ന് ഹാർവാർഡ് സർവകലാശാല അറിയിച്ചിരുന്നു.