കടുത്ത നിയന്ത്രണങ്ങൾ കാരണം സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങാതായതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. പൊതു ഇടങ്ങളിൽനിന്ന് സ്ത്രീകൾ ഒഴിഞ്ഞതോടെ വിപണിയിൽ വൻ മാന്ദ്യമാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കാബൂൾ: സ്ത്രീകളുടെ വസ്ത്രധാരണത്തിൽ താലിബാൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അഫ്ഗാനിസ്ഥാനിലെ വ്യാപാരസ്ഥാപനങ്ങൾക്ക് വൻനഷ്ടം. കടുത്ത നിയന്ത്രണങ്ങൾ കാരണം സ്ത്രീകൾ വീടിന് പുറത്ത് ഇറങ്ങാതായതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്. പൊതു ഇടങ്ങളിൽനിന്ന് സ്ത്രീകൾ ഒഴിഞ്ഞതോടെ വിപണിയിൽ വൻ മാന്ദ്യമാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കഴിഞ്ഞ ജൂണിൽ താലിബാൻ സർക്കാരിന്റെ ധാർമിക പൊലീസാണ് സ്ത്രീകളുടെ വസ്ത്രധാരണത്തിൽ പരിശോധന കർശനമാക്കിയത്. ശരീരം മുഴുവൻ മറയ്ക്കുന്ന ബുർഖ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങിയ 12-ലേറെ സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾ ബുർഖ ധരിക്കാതെ പുറത്തിറങ്ങരുതെന്ന നിയമം ലംഘിച്ചതിനായിരുന്നു നടപടി. ഇത്തരം നിയന്ത്രണങ്ങൾക്കെതിരേ പതിവിന് വിപരീതമായി ചില പ്രതിഷേധങ്ങളുയർന്നെങ്കിലും ഇതെല്ലാം ഭരണകൂടം അടിച്ചമർത്തി. പ്രതിഷേധത്തിനിടെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു.
വസ്ത്രധാരണത്തിലെ നിയന്ത്രണങ്ങൾ കർശനമാക്കിയതും പൊലീസ് നിരീക്ഷണം ശക്തമാക്കിയതുമാണ് സ്ത്രീകളെ വീടുകളിൽതന്നെ കഴിയാൻ പ്രേരിപ്പിച്ചത്. നിലവിൽ അത്രയും അത്യാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് സ്ത്രീകൾ പുറത്തിറങ്ങുന്നത്. ഇതോടെ അഫ്ഗാനിലെ പല മാർക്കറ്റുകളിലും തിരക്ക് കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ഹെറാത്തിലും സ്ഥിതി സമാനമാണ്. ഇപ്പോൾ സ്ത്രീകളാരും മാർക്കറ്റിൽ വരാറില്ലെന്നായിരുന്നു തയ്യൽക്കാരനായ റഹ്മിൻ ഗഫൂരിയുടെ പ്രതികരണം. സ്ത്രീകൾ വരുന്നില്ലെങ്കിൽ ബസാർ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര സ്ഥാപനങ്ങൾക്ക് പുറമേ ടാക്സി ഡ്രൈവർമാരെയും ഹോട്ടലുടമകളെയും സ്ത്രീകളുടെ കുറവ് ബാധിച്ചിട്ടുണ്ട്.
2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്ത്രീകൾ പൊതുജീവിതത്തിൽ ഇടപെടുന്നത് പരിമിതപ്പെടുത്തുന്ന നിയന്ത്രണങ്ങളായിരുന്നു ഭൂരിഭാഗവും. പെൺകുട്ടികൾ പ്രൈമറി വിദ്യാഭ്യാസത്തിനപ്പുറം പഠിക്കേണ്ടെന്നും ചില പ്രൊഫഷനുകളിൽനിന്ന് സ്ത്രീകളെ വിലക്കിയും ഉത്തരവുകളുണ്ടായി. പൊതു ഇടങ്ങളിലെ പാർക്കുകൾ സന്ദർശിക്കുന്നതിലും സ്ത്രീകൾക്ക് വിലക്കുണ്ട്.


