26 വയസുള്ള അക്രമി സമാനമായ ആക്രമണം നേരത്തെ പദ്ധതിയിട്ടതിന് തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നാണ് വിവരം

പാരിസ്: ഈഫൽ ടവറിന് സമീപത്തെ കത്തിയാക്രമണത്തിൽ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. ജർമനിയിൽ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് പാരീസ് സന്ദർശനത്തിനിടെ ദാരുണാന്ത്യം സംഭവിച്ചത്. പാരിസിന്റെ മധ്യഭാഗത്തുള്ള ഈഫൽ ടവർ സന്ദർശിക്കാനെത്തിയ ദമ്പതികൾക്ക് നേരെയാണ് അജ്ഞാതനായ അക്രമി കത്തിയാക്രമണം നടത്തിയത്. ഫിലിപ്പീന്‍സിൽ ജനിച്ച ജർമ്മന്‍ വിനോദ സഞ്ചാരിയാണ് കൊല്ലപ്പെട്ടതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര കാര്യ മന്ത്രി ജെറാൾഡ് ഡർമാനിന്‍ ഞായറാഴ്ച വിശദമാക്കിയത്.

ശനിയാഴ്ച വൈകീട്ട് പ്രാദേശിക സമയം 7 മണിയോടെയാണ് ആക്രമണമുണ്ടായത്. മാനസികാരോഗ്യപരമായ വെല്ലുവിളികൾക്ക് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതർ വിശദമാക്കുന്നത്. 26 വയസുള്ള ഫ്രെഞ്ച് സ്വദേശിയെ പൊലീസിന് തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ 2016 ൽ സമാന സംഭവത്തിൽ ഇയാൾ നാല് വർഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അന്തർദേശീയ മാധ്യമങ്ങളോട് ജെറാൾഡ് ഡർമാനിന്‍ പ്രതികരിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പ്രതികരിച്ചു.

Scroll to load tweet…

പാരീസിൽ വച്ച് നടക്കേണ്ട ഒളിംപിക് ഗെയിംസിന് എട്ട് മാസങ്ങൾക്ക് മുന്‍പാണ് ആക്രമണം. ഒക്ടോബർ മാസം മുതൽ തന്നെ ഫ്രാന്‍സിൽ ഭീകരാക്രമണ സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുകളുണ്ടായിരുന്നു. ഒക്ടോബറിൽ ഒരു അധ്യാപികയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം