പ്രസിഡൻ്റ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ദുബായ് തീരത്ത് കുവൈറ്റിന്റെ 'അൽ-സൽമി' എന്ന എണ്ണക്കപ്പൽ ഇറാൻ ആക്രമിച്ചു. ഈ ആക്രമണം കപ്പലിന് തീപിടിക്കുന്നതിനും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനും കാരണമായി, ഇത് അമേരിക്കയിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.
ദില്ലി: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങളും എണ്ണക്കിണറുകളും തകർക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ദുബായ് തീരത്ത് ക്രൂഡ് ഓയിൽ കയറ്റിയ എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തി. ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ചരക്ക് കപ്പലുകൾക്ക് നേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
ഏകദേശം 200 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 20 ലക്ഷം ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ള 'അൽ-സൽമി' എന്ന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. ആക്രമണത്തിൽ കപ്പലിന് തീപിടിച്ചു. എന്നാൽ എണ്ണച്ചോർച്ചയോ ജീവനക്കാർക്ക് പരിക്കോ ഉണ്ടായിട്ടില്ലെന്ന് ദുബായ് അധികൃതർ അറിയിച്ചു.
എണ്ണവിലയിലുണ്ടായ വർദ്ധനവ് അമേരിക്കയിലെ സാധാരണക്കാരെ ബാധിച്ചുതുടങ്ങി. നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡൻ്റ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി ഇത് മാറിയിട്ടുണ്ട്. ഗ്യാസ് ബഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ആദ്യമായി അമേരിക്കയിലെ ഗ്യാസോലിൻ വില ഗാലന് 4 ഡോളറിന് മുകളിലെത്തി. ആഗോള വിതരണത്തിലുണ്ടായ കുറവ് കാരണം അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ഈ മാസം മാത്രം 56% വർദ്ധിച്ച് ബാരലിന് 113 ഡോളറിന് മുകളിലെത്തി.


