ബംഗ്ലാദേശിലെ ശരിയത്ത്പൂർ ജില്ലയിൽ ഖോകോൺ ദാസ് എന്ന ഹിന്ദു വ്യാപാരിക്ക് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി. ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ ഇദ്ദേഹത്തെ തീകൊളുത്തിയെങ്കിലും അടുത്തുള്ള കുളത്തിലേക്ക് ചാടി അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ബിസിനസുകാരനെതിരെ ആൾക്കൂട്ട ആക്രമണം. 50 കാരനായ ഖോകോൺ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും കുളത്തിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ഡിസംബർ 31 ന് രാജ്യത്തെ ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്, ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ജനക്കൂട്ടം ഇയാളെ പിടികൂടുകയും ക്രൂരമായി മർദ്ദിക്കുകയും പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയും ചെയ്തു. അടുത്തുള്ള ഒരു കുളത്തിലേക്ക് ചാടിയതിനാൽ മാത്രമാണ് അയാൾ രക്ഷപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാസിനെ ആക്രമിച്ചതെന്ന് ഭാര്യ പറഞ്ഞു. അക്രമികൾ അദ്ദേഹത്തെ കുത്തുകയും തലക്ക് അടിക്കുകയും ചെയ്തു.
ആരാണ് ഇത് ചെയ്തതെന്ന് എനിക്കറിയില്ല. ഞങ്ങൾക്ക് നീതി വേണം. എന്റെ ഭർത്താവ് ഒരു പാവപ്പെട്ട മനുഷ്യനാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഡിസംബർ 24 ന്, ബംഗ്ലാദേശിലെ കലിമോഹർ യൂണിയനിലെ ഹൊസൈൻഡംഗ പ്രദേശത്ത് 29 വയസ്സുള്ള അമൃത് മൊണ്ടൽ എന്ന മറ്റൊരു ഹിന്ദു യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. ഡിസംബർ 18 ന് ദിപു ചന്ദ്ര ദാസ് എന്ന യുവാവും ആൾക്കൂട്ട ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെട്ടു.
