ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം: ഇറാനിൽ വ്യാപക യുഎസ് വ്യോമാക്രമണം; പ്രധാന തുറമുഖങ്ങളിൽ സ്ഫോടനം

ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യത്തിന്റെ വ്യാപക വ്യോമാക്രമണം. വെടിനിർത്തൽ അവസാനിച്ചെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയെന്നോണമാണ് യുഎസ് സെൻട്രൽ കമാൻഡ് പുതിയ സൈനിക നടപടി സ്വീകരിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിരിക് എന്നിവിടങ്ങളിൽ അതിശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി സ്ഥിരീകരിച്ചു. ഇതിന് പുറമെ, അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവടങ്ങളിലും യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. തുറമുഖങ്ങളിലെ സൈനിക കേന്ദ്രങ്ങൾ, കപ്പൽ വിരുദ്ധ മിസൈൽ വിക്ഷേപണ തറകൾ, തീരദേശ റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് ലക്ഷ്യം.ആക്രമണത്തെ തുടർന്ന് മേഖലയിൽ വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.