ഹോർമൂസ് കടലിടുക്കിലെ തർക്കം പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തി സംയുക്ത നിയന്ത്രണ പദ്ധതി ഒമാൻ ഇറാന് മുന്നിൽ വെച്ചു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേസമയം സമാന്തര പാതയെന്ന മറ്റൊരു നിർദേശം ഇറാൻ തള്ളിയിട്ടുണ്ട്

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഗൾഫ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി ഇറാനുമായുള്ള ചർച്ചയിൽ സമർപ്പിച്ച് ഒമാൻ. ഇറാൻ ഒറ്റയ്ക്ക് മേഖലയെ നിയന്ത്രിക്കുന്നതിന് പകരം ഹോർമൂസിന്റെ തീരത്തുള്ളതും ഈ പാത ഉപയോഗിക്കുന്നതുമായ ഗൾഫ് രാഷ്ട്രങ്ങൾ ചേർന്ന് സംയുക്തമായി കടലിടുക്ക് കൈകാര്യം ചെയ്യണമെന്നാണ് ഒമാൻ മുന്നോട്ടുവെച്ച ഫോർമുല. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കപ്പൽപ്പാത വിവിധ രാജ്യങ്ങൾ ചേർന്ന് നിയന്ത്രിക്കുകയും ആവശ്യമുള്ളവർക്ക് ഫീസ് ഈടാക്കി കടന്നുപോകാൻ അനുമതി നൽകുകയും ചെയ്യുന്ന മലാക്ക കടലിടുക്കിന്റെ മാതൃകയിലാണ് ഒമാൻ ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഹോർമൂസ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ച ഫോർമുലയാണ് ഇത്. ഇറാൻ ഇക്കാര്യം പൂർണമായി സ്വീകരിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സമാന്തര പാത ആവശ്യം തള്ളി

അതേസമയം ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾക്ക് കടന്നുപോകാൻ താൽക്കാലികമായി സമാന്തര പാത തുറന്നുനൽകാം എന്ന മറ്റൊരു നിർദേശം ഇറാൻ തള്ളിക്കളഞ്ഞു. അതിനിടെ, വിവിധ ആക്രമണ സംഭവങ്ങളെ ചൊല്ലി ഇറാൻ കൂടുതൽ അയൽരാജ്യങ്ങളുമായി തർക്കത്തിലാകുന്നത് മേഖലയിലെ യുദ്ധ ഭീതിയും പ്രതിസന്ധിയും കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.

നെതന്യാഹു അമേരിക്കയിൽ

കനത്ത ആക്രമണത്തിലൂടെയാണ് ഇറാനെ ഇപ്പോഴത്തെ ചർച്ചകളിലേക്കെത്തിച്ചതെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്. 13 രാത്രികൾ നീണ്ട ആക്രമണം ഇല്ലായിരുന്നുവെങ്കിൽ ഇറാൻ ഇപ്പോൾ ചർച്ചകൾക്ക് സമ്മതിക്കില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞുവച്ചത്. ഈ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെടുകയും 670 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘർത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്നും, നിലവിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയെന്നുമാണ് ഇറാന്‍റെ പക്ഷം. അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ഉപാധി ലബനനിൽ നിന്നുള്ള ഇസ്രയേൽ പിന്മാറ്റമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി തീരുമാനിക്കുന്ന നിർണായക സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി. വൈകാതെ ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള ചർച്ച ഇറാനുമായുള്ള യുദ്ധത്തിൽ അതിവ നിർണായകമെന്നാണ് വിലയിരുത്തൽ.

YouTube video player