അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് അതിനിർണ്ണായകമായ ബാബ് അൽ-മന്ദേബ് കടലിടുക്കിന് സമീപമാണ് ഈ പ്രദേശം. ഈ സൈനിക നീക്കം സമുദ്ര വ്യാപാര പാതകളിൽ ഹൂത്തികളുടെ സ്വാധീനം ശക്തമാക്കാൻ സഹായിക്കും.
സന: യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ. , അന്താരാഷ്ട്ര കപ്പൽ പാതയായ ബാബ് അൽ-മന്ദേബ് ഹൂത്തികൾ കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായുള്ള സായുധ നീക്കത്തിലാണ് മോഖ തുറമുഖം പിടിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയെ പരാജയപ്പെടുത്തി വ്യാഴാഴ്ചയാണ് ഹൂതികൾ മോഖ നഗരത്തിൽ പൂർണ്ണ നിയന്ത്രണം നേടിയത്. ബാബ് അൽ മന്ദേബ് കടലിടുക്കിൽ നിന്ന് വെറും 80 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മോഖ പിടിച്ചെടുത്തതോടെ മേഖലയിലെ സമുദ്ര വ്യാപാര പാതകളിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കാൻ ഹൂതികൾക്ക് സാധിക്കും.
ഈ സൈനിക നീക്കം യെമനിലെ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാക്കുകയും സൌദി അറേബ്യ അടക്കമുള്ള അയൽരാജ്യങ്ങളിലേക്ക് ആഘാതം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷം അയൽപ്രദേശങ്ങളിലേക്ക് പടർന്നതോടെ മോഖയിൽ നിന്ന് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും ലാഹ്ജ്, ഏഡൻ തുടങ്ങിയ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. ചെങ്കടലിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സഞ്ചാരത്തെ ഈ പുതിയ നീക്കം വൻതോതിൽ ബാധിച്ചേക്കാമെന്ന് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുയർത്തുന്നതാണ് നിലവിലെ നീക്കം.


