ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള എച്ച്-1ബി വിസക്ക് ഒരു ലക്ഷം ഡോളർ ഫീസ് ചുമത്താനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി വിധിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നീക്കങ്ങൾക്കെതിരായ ഈ വിധി ഇന്ത്യൻ ഐടി പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസമാണ്.

വാഷിങ്ടൺ: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി വിധി പ്രസ്താവിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ വിവാദ ഉത്തരവ് റദ്ദാക്കിയത്. കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഭീമമായ ഫീസ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രംപ് ഭരണകൂടത്തിന് ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് അസാധുവാക്കിയത്. ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി ഫയൽ ചെയ്ത ഹർജിയിലാണ് ഈ നിർണായക വിധി. തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് കുറയ്ക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഏറ്റ വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.

അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കാൻ അനുവദിക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഇന്ത്യൻ ഐടി പ്രൊഫഷണലുകളും പ്രമുഖ ഇന്ത്യൻ ഐടി കമ്പനികളും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നായതിനാൽ ഈ കോടതി വിധി ആയിരക്കണക്കിന് ഇന്ത്യാക്കാർക്ക് വലിയ ആശ്വാസമാകും.