സുപ്രധാന സൈനിക ചടങ്ങുകളിൽ പിതാവിനൊപ്പം ജൂ എ പങ്കെടുക്കുന്നത് ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു. കിമ്മിന് ഒരു മകനുണ്ടെങ്കിൽത്തന്നെ, രാജ്യത്തിന്റെ ഭരണനേതൃത്വത്തിലേക്ക് വരാവുന്ന പദവിയിലല്ല ആ കുട്ടിയെന്നും ഏജൻസി വിലയിരുത്തുന്നു.
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിൽ ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി. കിമ്മിന്റെ പിൻഗാമിയായി മകൾ കി ജൂ എ എത്തുമെന്ന പ്രചാരണങ്ങൾ വ്യാപകമാവുന്നതിനിടയിലാണ് കിമ്മിന് ദക്ഷിണ കൊറിയൻ ഏജൻസിയുടെ നീക്കം. ഭാര്യ റി സോൾ ജൂവിൽ കിമ്മിന് ആൺമക്കളില്ലെന്ന് അടുത്തകാലത്ത് ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ദക്ഷിണകൊറിയയുടെ പ്രതികരണം. കിമ്മിന് ഒരു മകനുണ്ടെങ്കിൽ തന്നെ, രാജ്യത്തിന്റെ ഭരണ നേതൃത്വത്തിലേക്ക് വരാവുന്ന പദവിയിലല്ല ആ കുട്ടി ഇപ്പോൾ ഉള്ളതെന്നാണ് ദക്ഷിണ കൊറിയൻ ഏജൻസി വിലയിരുത്തുന്നത്. ലിംഗനിർണ്ണയം സ്ഥിരീകരിക്കാത്ത മറ്റൊരു ഇളയ കുട്ടി കൂടി കിമ്മിനുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ 13 വയസ്സ് പ്രായം കണക്കാക്കുന്ന കിം ജൂ എ, മിസൈൽ പരീക്ഷണങ്ങൾ, വ്യോമസേനാ താവള സന്ദർശനങ്ങൾ, സൈനിക പരേഡുകൾ തുടങ്ങി സുപ്രധാന ഭരണഘടനാ-സൈനിക ചടങ്ങുകളിൽ പിതാവിനൊപ്പം നിരന്തരം പങ്കെടുത്തു വരുന്നത് അവരെ അടുത്ത ഭരണാധികാരിയായി ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണെന്ന് നിരീക്ഷിക്കപ്പെടുന്നത്. ഉത്തരകൊറിയയുടെ ചരിത്രത്തിൽ ഇതുവരെ പുരുഷന്മാരായ ഭരണാധികാരികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ ഒരു പെൺകുട്ടിയെ പിൻഗാമിയാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
രാജ്യത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഒരു സ്ത്രീയുടെ ഭരണം അംഗീകരിക്കുമോ എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്. എന്നാൽ ഉത്തരകൊറിയൻ സർക്കാർ മാധ്യമങ്ങൾ ജൂ എയെ ഏറ്റവും പ്രിയപ്പെട്ട കുട്ടി എന്ന് വിശേഷിപ്പിക്കുകയും വലിയ പ്രാധാന്യത്തോടെ വാർത്തകളിൽ നൽകുകയും ചെയ്യുന്നത് അവരുടെ രാഷ്ട്രീയ പ്രസക്തി വർദ്ധിക്കുന്നതിന്റെ തെളിവായി വിലയിരുത്തുന്നത്.


