കഴിഞ്ഞ ജനുവരി 14 മുതൽ ബഹുരാഷ്ട്രകമ്പനിയുടെ സഹായത്തോടെ പാകിസ്ഥാന്‍ അറബിക്കടലിൽ നടക്കുന്ന എണ്ണ  പര്യവേക്ഷണം ഇപ്പോൾ അതിന്‍റെ അവസാന ഘട്ടത്തിലാണ്

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് ആശ്വസമായി പുതിയ വാര്‍ത്ത. അറബിക്കടലിൽ കറാച്ചിയിൽ നിന്ന് 230 കിലോമീറ്റര്‍ അകലെ പാകിസ്ഥാന്‍ തീരപരിധിയില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ - പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിയെന്നാണ് സൂചനകള്‍. 9 ട്രില്യൺ ക്യൂബിക് ഗ്യാസ് -എണ്ണ നിക്ഷേപമാണ് ഇവിടെയുള്ളത് എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജനുവരി 14 മുതൽ ബഹുരാഷ്ട്രകമ്പനിയുടെ സഹായത്തോടെ പാകിസ്ഥാന്‍ അറബിക്കടലിൽ നടക്കുന്ന എണ്ണ പര്യവേക്ഷണം ഇപ്പോൾ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് വന്‍ എണ്ണനിക്ഷേപം ഉണ്ടെന്ന വാര്‍ത്ത വരുന്നത്.ഖനനം നടക്കുന്ന സ്ഥലത്തിന് കേക്ക്റ-1 എന്നാണു പേരിട്ടിരിക്കുന്നത്. 

അല്ലാഹു അനുഗ്രഹിച്ചാൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപ രാജ്യമായി നമ്മൾ മാറുമെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചത്. ഇത് സത്യമായാല്‍ വിദേശത്തുനിന്നുള്ള എണ്ണയിറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തി, ഇന്ധന കയറ്റുമതിയിലേക്ക് പാകിസ്ഥാന് കടക്കാന്‍ കഴിയുമെന്നാണ് പാക് പ്രധാനമന്ത്രി പറയുന്നത്.