'കോടതിയില്‍ ഹാജരായാൽ കൊല്ലപ്പെടുമെന്ന് ഉറപ്പ്'; നടപടികൾ വീഡിയോ വഴിയാക്കണമെന്ന് ഇമ്രാന്‍ ഖാൻ
തോഷിയാന കേസിൽ ശനിയാഴ്ച്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ ചുറ്റിലുമുണ്ടായി. ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചത്. പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു.
ലാഹോർ: കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്താൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ നേതാവുമായ ഇമ്രാൻ ഖാൻ. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഉമർ ആറ്റ ബന്ദിയാലിനോട് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. ഇനിയും കോടതിയിൽ ഹാജരായാൽ കൊല്ലപ്പെടും. കേസുകൾ ഒരുമിച്ച് ആക്കണമെന്നും നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ഇമ്രാൻ ആവശ്യപ്പെട്ടു.
തോഷിയാന കേസിൽ ശനിയാഴ്ച്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ ചുറ്റിലുമുണ്ടായി. ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചത്. പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. ഇത്തരമുള്ള സംഘർഷത്തിൽ ഇല്ലാതാക്കാണ് ശ്രമിക്കുന്നത്. എന്നാൽ അള്ളാഹുവിന്റെ സംരക്ഷണം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇസ്ലാമാബാദ് കോടതി പരിസരത്തെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ട് ഇമ്രാൻഖാൻ പറഞ്ഞു.
ഇമ്രാൻ ഖാൻ ഹാജരായതിന് പിന്നാലെ ഇസ്ലാമാബാദ് കോടതിയിൽ വൻസംഘര്‍ഷം, ലാഹോറിലെ വീട്ടിലും പൊലീസ് നടപടി
അതേസമയം, പാക്കിസ്താനിൽ ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ ആലോചിക്കുന്നതായി പാക്കിസ്താൻ ആഭ്യന്തര മന്ത്രി റാണാ സനുവല്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇമ്രാന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കമെന്നും റാണാ സനുവല്ല പറഞ്ഞു. പാക്കിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ (പിടിഐ) നിരോധിത സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിന് വിദഗ്ധരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലാഹോറിൽ നിന്ന് ഇമ്രാൻ ഖാൻ ഇസ്‌ലാമാബാദിലെ കോടതിയിലേക്ക് പോയപ്പോഴാണ് പൊലീസ് വീട്ടിലെത്തിയത്. ഇമ്രാൻഖാന്റെ വസതിയിൽ നിന്ന് നിരവധി അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റും കണ്ടെടുത്തിട്ടുണ്ട്, ഇത് തീവ്രവാദ സംഘടനയാണെന്നതിന് പിടിഐക്കെതിരെ കേസെടുക്കാൻ മതിയായ തെളിവാണ്. പ്രാഥമികമായി ഏതെങ്കിലും കക്ഷിയെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നത് ഒരു ജുഡീഷ്യൽ പ്രക്രിയയാണ്. എന്നിരുന്നാലും, ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിയമ സംഘവുമായി കൂടിയാലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.