താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്. പ്രത്യേക വിമാന സർവ്വീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളടക്കം മടങ്ങാൻ തയ്യാറാകണമെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

ദില്ലി: യുക്രൈന്‍ ( Ukraine)-റഷ്യ (Russia) സംഘര്‍ഷ (Russia-Ukraine conflict) സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ യുക്രൈൻ വിടണമെന്ന് വീണ്ടും വിദേശകാര്യമന്ത്രാലയം. താമസം അനിവാര്യമല്ലാത്ത എല്ലാവരും യുക്രൈൻ വിടണമെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശിക്കുന്നത്. പ്രത്യേക വിമാന സർവ്വീസുകൾ രാജ്യം നടത്തുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തി, വിദ്യാർത്ഥികളടക്കം മടങ്ങാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരോടും മടങ്ങാൻ നിർദ്ദേശിച്ചേക്കുമെന്നാണ് വിവരം. യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. പതിനെണ്ണായിരത്തിലേറെ ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

യുക്രൈനെ റഷ്യ ഉടൻ ആക്രമിക്കുമെന്ന് ബൈഡൻ; പക്ഷം പിടിക്കാതെ ഇന്ത്യ

ഇന്ത്യക്കും യുക്രൈനുമിടയില്‍ എയര്‍ ഇന്ത്യ മൂന്ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22, 24, 26 തീയതികളിലാകും സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ വെബ്സൈറ്റ്, കോള്‍സെന്‍റര്‍, ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യക്കും യുക്രൈനുമിടയില്‍ വിമാനസര്‍വ്വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം. ഓരോ വിമാനക്കമ്പനിക്കും പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള ഉടമ്പടികളും മരവിപ്പിച്ചിട്ടുണ്ട്.

യുക്രൈൻ പ്രശ്‌നത്തിൽ വേണ്ടത് ചർച്ചകളിലൂടെയുള്ള നയതന്ത്ര പരിഹാരമാണെന്നാണ് ഇന്ത്യൻ നിലപാട്. 2015 ൽ യുക്രൈനും റഷ്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി പാലിക്കപ്പെടണമെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേ സമയം റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ സജ്ജരായി യുക്രൈൻ സൈന്യം നിലയുറപ്പിച്ചതോടെ മേഖല യുദ്ധഭീതിയിലാണ്. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ വിമതർ മോർട്ടാർ ആക്രമണം നടത്തി. തലനാരിഴ വ്യത്യാസത്തിലാണ് യുക്രൈൻ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിക്കേവ് മോർട്ടാർ ആക്രമണത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഒപ്പം അതിർത്തിയിലെ സൈനികരെ സന്ദർശിച്ചു മടങ്ങവേ മന്ത്രിയുടെ വാഹന വ്യൂഹത്തിനു സമീപം തുരുതുരെ ഷെല്ലുകൾ പതിക്കുകയായിരുന്നു. 

റഷ്യക്ക് എതിരെ ഇപ്പോൾത്തന്നെ ഉപരോധം പ്രഖ്യാപിക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. അടുത്തയാഴ്‌ചയോടെ യുദ്ധം ഉറപ്പാണെന്നാണ് ബ്രിട്ടന്റെ പ്രതികരണം. 75 വർഷത്തിനിടെ ലോകം കണ്ട വലിയ ആക്രമണത്തിനാണ് റഷ്യ ഒരുങ്ങുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ഇന്നോളം ലോകം കാണാത്ത കടുത്ത ഉപരോധമാകും റഷ്യ അനുഭവിക്കേണ്ടി വരികയെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മുന്നറിയിപ്പ്. 

റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കിഴക്കന്‍ യുക്രൈയിനില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈയിന്‍ അറിയിച്ചു. ശനിയാഴ്ച വിഘടനവാദികള്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് 70 പ്രാവശ്യം വെടിയുതിർത്തുവെന്നാണ് യുക്രൈയിന്‍ സൈന്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. അതേ സമയം യുക്രൈയിന്‍റെ ഭാഗത്ത് നിന്നാണ് ആദ്യം പ്രകോപനം ഉണ്ടായതെന്നും അതിനുള്ള തിരിച്ചടിയാണ് നല്‍കിയതെന്നും റഷ്യന്‍ അനുകൂല വിഘടനവാദികള്‍ ടെലഗ്രാം വഴി അറിയിച്ചിട്ടുണ്ട്.

ദില്ലിയിലും കീവിലും കൺട്രോൾ റൂമുകൾ 

കൺട്രോൾ റൂം - ദില്ലി

0091-11-23012113
0091-11-23014104
0091-11-23017905

ഫാക്സ്
0091-11-23088124

ഇമെയിൽ
situationroom@mea.gov.in

കൺട്രോൾ റൂം - കീവ്

00380 997300428