മുഹമ്മദ് അബ്ദുള്ള എന്ന പാക് ജവാനാണ് ഇന്ത്യൻ കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
ദില്ലി: പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാൻ. പാകിസ്ഥാൻ മേഖലയിൽ കടന്നു കയറി ജവാനെ തട്ടിക്കൊണ്ടു പോയെന്നാണ് ആരോപണം. സുഖൻവാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാൻ ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്ഥാൻ അതിർത്തി രക്ഷാ സേനയുടെ ജവാനെ ബി എസ് എഫ് അറസ്റ്റു ചെയ്തതിട്ടുണ്ടെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടുണ്ട്. മുഹമ്മദ് അബ്ദുള്ള എന്ന പാക് ജവാനാണ് ഇന്ത്യൻ കസ്റ്റഡിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബി എസ് എഫ് ഔദ്യോഗിക വിശദീകരണമൊന്നും നടത്തിയിട്ടില്ല. രാജസ്ഥാനിൽ ചാരപ്രവർത്തനത്തിനിടെ പാക് റേഞ്ചർ അറസ്റ്റിലായെന്ന് മാത്രമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയുടെ ജവാനെ പാകിസ്ഥാൻ വിട്ടയക്കാത്തപ്പോഴാണ് പാക് ജവാന്‍റെ അറസ്റ്റിന്‍റെ വിവരങ്ങൾ വരുന്നത്. പാകിസ്ഥാനിലെ ബഹാവൽപുർ സ്വദേശിയെന്നാണ് സൂചന. പാക് ജവാന്‍റെ അറസ്റ്റിന് പിന്നാലെ രാജസ്ഥാൻ അതിർത്തിയിൽ കനത്ത ജാഗ്രതയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എൻ ഐ എ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍ പങ്കിന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ. പാകിസ്ഥാൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചു. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നാണ് എൻ ഐ എ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എൻ ഐ എ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻ ഐ എ കസ്റ്റഡിയിൽ തുടരുകയാണ്. അതിനിടെ ഭീകരർ ഉണ്ടെന്ന് കരുതുന്ന അനന്തനാഗ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കി. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണ രേഖയിൽ ഉൾപ്പടെ സുരക്ഷാ വിന്യാസം ശക്തമാക്കുന്നത് തുടരുന്നു. ശ്രീനഗറിൽ ഭീകരരുമായി ബന്ധമുള്ളവർ എന്ന് സംശയിക്കുന്നവരുടെ വീടുകളിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. തെരച്ചിലിന് കൂടുതൽ ആയുധങ്ങളടക്കം എത്തിച്ചു. അതിർത്തിമേഖലയിൽ ആടുമേയ്ക്കുന്നവരെ വനത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് സൈന്യം വിലക്കി. തെരച്ചിൽ കഴിയും വരെ വനത്തിൽ പ്രവേശിക്കരുതെന്നാണ് നിർദ്ദേശം. നിയന്ത്രണ രേഖയിൽ എട്ടാം ദിവസവും പാക് പ്രകോപനം തുടരുകയാണ്. ശക്തമായി തിരിച്ചടി നല്‍കുയെന്ന് സൈന്യം അറിയിച്ചു.


