പശ്ചിമേഷ്യൻ സംഘർഷത്തിനിടെ, ഇറാന്റെ പ്രത്യേക അനുമതിയോടെ 'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നു. രാജ്യത്തെ രൂക്ഷമായ പാചകവാതക ക്ഷാമത്തിന് ഇത് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, പ്രതിസന്ധി പൂർണ്ണമായി പരിഹരിക്കാൻ ഈ നീക്കം പര്യാപ്തമല്ല.
രാജ്യത്തെ കടുത്ത പാചകവാതക ക്ഷാമത്തിന് നേരിയ ആശ്വാസം പകര്‍ന്ന് രണ്ട് കൂറ്റന്‍ ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടലിടുക്ക് കടക്കുന്നു. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചിമേഷ്യന്‍ കടലിടുക്കിലൂടെ ഇറാന്റെ പ്രത്യേക അനുമതിയോടെയാണ് ഈ കപ്പലുകള്‍ ഇന്ത്യയിലേക്ക് വരുന്നത്. 'ജഗ് വസന്ത്', 'പൈന്‍ ഗ്യാസ്' എന്നീ രണ്ട് കപ്പലുകളാണ് തിങ്കളാഴ്ചയോടെ സുരക്ഷിത പാതയിലേക്ക് പ്രവേശിച്ചത്. ഫെബ്രുവരി അവസാന വാരം മുതല്‍ അമേരിക്ക- ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷം കടുപ്പമേറിയതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഇറാന്‍ ഉണ്ടാക്കിയ ധാരണപ്രകാരം ഈ രാജ്യങ്ങളിലെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഇറാന്‍ തീരത്തോട് ചേര്‍ന്ന് യാത്ര
സാധാരണ ഗതിയില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്നാണ് കപ്പലുകള്‍ പോകാറുള്ളതെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ തീരത്തെ ഖേഷ്മം, ലാറക് ദ്വീപുകള്‍ക്ക് തൊട്ടരികിലൂടെയുള്ള പാതയാണ് ഇന്ത്യന്‍ കപ്പലുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തങ്ങള്‍ 'ഇന്ത്യന്‍ കപ്പലുകളാണെന്ന്' സിഗ്‌നലുകള്‍ വഴി നിരന്തരം വിളിച്ചറിയിച്ചാണ് ഇവയുടെ യാത്ര. മുന്‍പ് വന്ന കപ്പലുകളില്‍ ഒന്നിന് ഇറാന്റെ നാവികസേന നേരിട്ട് സുരക്ഷാ അകമ്പടി സേവിച്ചിരുന്നു. ഏകദേശം 14 മണിക്കൂര്‍ നീളുന്ന യാത്രയ്ക്ക് ശേഷം കപ്പലുകള്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒമാന്‍ കടലില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
കുടുങ്ങിക്കിടന്നത് ആഴ്ചകളോളം
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയില്‍ യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ കപ്പലുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം നിറച്ചത്. ജഗ് വസന്ത് കുവൈത്തില്‍ നിന്നും പൈന്‍ ഗ്യാസ് യുഎഇയിലെ റുവൈസില്‍ നിന്നുമാണ് എല്‍പിജി ശേഖരിച്ചത്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ഇവ പുറത്തുകടക്കാനാവാതെ മേഖലയില്‍ കുടുങ്ങുകയായിരുന്നു.
പ്രതിസന്ധി തീരുമോ?
നിലവില്‍ വരാനിരിക്കുന്ന നാല് കപ്പലുകളിലെയും പാചകവാതകം ഇന്ത്യയിലെ വെറും രണ്ട് മുതല്‍ മൂന്ന് ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയൂ എന്നാണ് കണക്കുകള്‍. എങ്കിലും വിതരണ ശൃംഖലയിലുണ്ടായ കടുത്ത തടസ്സം മാറ്റാന്‍ ഇത് സഹായിക്കും. ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്:
തുറമുഖങ്ങളില്‍ മുന്‍ഗണന: എല്‍പിജി കപ്പലുകള്‍ക്ക് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ആദ്യ പരിഗണന നല്‍കാന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ഉത്തരവിട്ടു. മറ്റ് കപ്പലുകളെ കാത്തുനിര്‍ത്തിയും ഗ്യാസ് കപ്പലുകള്‍ക്ക് ബര്‍ത്ത് അനുവദിക്കും.
ആഭ്യന്തര ഉല്‍പ്പാദനം: രാജ്യത്തിനകത്തെ പാചകവാതക ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിനെ ഇറാന്‍ തങ്ങളുടെ നയതന്ത്ര ആയുധമാക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. യുദ്ധം നിലനില്‍ക്കുമ്പോഴും ഇറാന്റെ സഹായത്തോടെ ഇന്ധനം എത്തിക്കാനാവുന്നത് ഇന്ത്യയുടെ മികച്ച നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.


