താലിബാനോടുള്ള നിലപാട് എന്ത് ? വ്യക്തമാക്കാതെ ഇന്ത്യ, മടങ്ങാൻ ആഗ്രഹിക്കുന്നവരെ തിരികെയെത്തിക്കും
അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനോടുള്ള നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന നിലപാടിലാണ് ഇപ്പോഴും ഇന്ത്യ. അതേ സമയം ചൈനയും പാക്കിസ്ഥാനുമടക്കം താലിബാനോട് സഹകരിക്കുമെന്ന് ഇതോടകം വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു. അധികാര കൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദ്ദേശിച്ചു.
ഉദ്യോഗസ്ഥരടക്കം ഇരുന്നൂറോളം പേരെ തിരിച്ചെത്തിക്കണം; ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ കാബൂളിലെത്തി
താലിബാനെ അനുകൂലിക്കുന്ന നിലപാടുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും രംഗത്തു വന്നു. അടിമത്തത്തിൻറെ ചങ്ങല പൊട്ടിക്കുന്ന കാഴ്ചയാണ് അഫ്ഗാനിസ്ഥാനിൽ കാണുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ യോഗം അല്പസമയത്തിനകം ചേരും.
അഫ്ഗാനിസ്ഥാനിൽ നിന്നും മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. ഇന്ത്യയുടെ സുഹൃത്തുക്കളായ അഫ്ഗാൻ പൗരൻമാരെ സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേ സമയം കാബൂളിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. കാബൂൾ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട് വിമാനങ്ങളും തുടർ ഉത്തരവുകൾക്കായി കാത്തിരിക്കുകയാണ്. കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ പ്രവേശിച്ചവരെ സൈന്യം നീക്കം ചെയ്യുന്നുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ട ശേഷമായിരിക്കും റെസ്ക്യൂ മിഷൻ ആരംഭിക്കുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona