വാക്‌സിന്‍ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി തുടര്‍ന്ന് ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ജനറല്‍ നരവനെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്

ധക്ക: കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം വാക്‌സിന്‍ നല്‍കി ഇന്ത്യ. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ എംഎം നരവനെയാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ അവിടുത്തെ സൈനികമേധാവിയായ ജനറല്‍ അസീസ് അഹമ്മദിന് വാക്‌സിന്‍ കൈമാറിയത്. 

വാക്‌സിന്‍ കൈപ്പറ്റിയ ബംഗ്ലാദേശ് സൈനിക മേധാവി തുടര്‍ന്ന് ഇന്ത്യയുടെ ഉദാരതയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ജനറല്‍ നരവനെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കകമാണ് കരസേനാ മേധാവിയും അവിടെയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 

സൈനിക മേധാവികളുടെ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഭാവിയില്‍ വേണ്ട സഹകരണത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചയുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 'ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍' സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആര്‍മി പൈലറ്റുമാര്‍ക്കുള്ള പരിശീലനം, ഡിഫന്‍സ് വിദഗ്ധരേയും പരിശീലകരെയും കൈമാറ്റം ചെയ്യുന്ന വിഷയങ്ങള്‍, പ്രതിരോധരംഗത്തെ പരസ്പര സഹകരണം എന്നിവയെല്ലാം ചര്‍ച്ചയായി എന്നാണ് 'ധക്ക ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നയപരമായ പരിഹാരം കാണുന്നതിന് ഇന്ത്യ ബംഗ്ലാദേശിനെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ജനറല്‍ അസീസ് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ബംഗ്ലാദേശില്‍ നാളെ മുതല്‍ വീണ്ടും ലോക്ക്ഡൗണ്‍...