433.7 മില്യൺ ദിനാറിന്‍റെ വൻ കള്ളപ്പണ ഇടപാട് നടത്തിയ ഇന്ത്യക്കാരനെ യുഎഇയിൽ നിന്ന് കുവൈത്തിന് കൈമാറി. 433.7 മില്യൺ ദിനാറിന്‍റെ ഇടപാടുകൾ നടത്തിയ ഇയാൾക്ക് 10 വർഷം തടവും നാടുകടത്തലും കോടതി വിധിച്ചിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തിലെ വൻ കള്ളപ്പണ വെളുപ്പിക്കൽ കേസിലും അനധികൃത മദ്യവ്യാപാര ശൃംഖലയിലും പ്രതിയായ ഇന്ത്യൻ പൗരനെ യുഎഇയിൽ നിന്ന് കുവൈത്തിലേക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തും യുഎഇയും തമ്മിലുള്ള സംയുക്ത സുരക്ഷാ സഹകരണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് വിഭാഗവും ഇന്റർപോളും ചേർന്ന് പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച് യുഎഇയിൽ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുവൈത്തി ഇന്റർപോൾ, അബുദാബി ഇന്റർപോൾ, ദുബായ് ക്രിമിനൽ സെക്യൂരിറ്റി ഓഫീസ് എന്നിവയുടെ ഏകോപനത്തിലൂടെയായിരുന്നു ഓപ്പറേഷൻ.

കള്ളപ്പണ വെളുപ്പിക്കൽ കുറ്റത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും തുടർന്ന് നാടുകടത്തലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ സ്വത്തുക്കളും പിടിച്ചെടുക്കാനുമുള്ള അന്തിമ കോടതി വിധിയുണ്ടായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക നിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ അനധികൃതമായി മദ്യവ്യാപാരം നടത്തിയ സംഘടിത ശൃംഖലയെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃത വ്യാപാരത്തിൽ നിന്ന് ലഭിച്ച പണം സാമ്പത്തിക ഇടപാടുകൾ വഴി മറച്ചുവയ്ക്കാൻ ശ്രമിച്ചതായും കണ്ടെത്തി.
157 ഏഷ്യൻ പൗരന്മാരെ ഉപയോഗിച്ച് 13 എക്സ്ചേഞ്ച് കമ്പനികളിലൂടെ 254 സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ആകെ ഇടപാട് മൂല്യം 433.7 മില്യൺ കുവൈത്തി ദിനാർ ആണെന്നും അധികൃതർ പറഞ്ഞു. 'കുടുംബ ചെലവുകൾ' എന്ന പേരിൽ ചെറിയ തുകയാക്കി വിദേശത്തേക്ക് പണം അയച്ച് സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങളെ വെട്ടിക്കാൻ ശ്രമിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ പിടികൂടാനും കോടതി വിധി നടപ്പാക്കാനും യുഎഇ അധികൃതരുമായി നടത്തിയ സുരക്ഷാ സഹകരണത്തെ ആഭ്യന്തര മന്ത്രാലയം പ്രശംസിച്ചു. സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.


