ഇറാനിലെ അപ്രവചനീയമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ പുതിയ അന്ത്യശാസനം നൽകി. എംബസിയുമായി ബന്ധപ്പെട്ട് സുരക്ഷിത പാതകളിലൂടെ മടങ്ങണമെന്നും കര അതിർത്തികൾ വഴി യാത്ര ചെയ്യരുതെന്നും കർശന നിർദ്ദേശമുണ്ട്.

ടെഹ്‌റാൻ: ഇറാനിലെ യുദ്ധസാഹചര്യത്തിൽ നേരിയ അയവുണ്ടായെങ്കിലും അവിടെയുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഏപ്രിൽ 7-ന് പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് അതിവേഗം മടങ്ങാനുള്ള പുതിയ അന്ത്യശാസനം. മേഖലയിലെ അപ്രവചനീയമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.

ഇറാനിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സുരക്ഷിത പാതകളിലൂടെ എത്രയും വേഗം രാജ്യം വിടണം. എംബസിയുമായി മുൻകൂട്ടി ആലോചിക്കാതെ ഒരു കാരണവശാലും അന്താരാഷ്ട്ര കര അതിർത്തികൾ കടക്കാൻ ശ്രമിക്കരുതെന്ന് കർശന മുന്നറിയിപ്പുണ്ട്. അടിയന്തര സഹായത്തിനായി പ്രത്യേക ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും എംബസി എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

രണ്ടാഴ്ചത്തെ വെടിനിർത്തൽ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രണ്ടാഴ്ചത്തെ സൈനിക നടപടികൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഈ രണ്ടാഴ്ച ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കാനാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ വെടിനിർത്തൽ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തതിനാലാണ് ഇന്ത്യക്കാരോട് മടങ്ങാൻ ആവശ്യപ്പെടുന്നത്.

യുദ്ധം അവസാനിപ്പിക്കാനായി പത്ത് പ്രധാന നിബന്ധനകളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ അധികാരം അമേരിക്ക അംഗീകരിക്കണം. തങ്ങളുടെ ആണവ പദ്ധതികൾ അംഗീകരിക്കണം. സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കണം. തങ്ങൾക്കെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പ് നൽകണമെന്നും ഇറാൻ ആവശ്യപ്പെടുന്നുണ്ട്.